ഏത് പ്രതിസന്ധി വന്നാലും തളരാതെ സംസ്ഥാനത്തിന് ഇന്ന് മുന്നോട്ട് പോകാൻ കഴിയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ മേഖലകളിലും നാടിന്റെ വികസനവും ജനങ്ങളുടെ ക്ഷേമവും ഒരുമിച്ചു കൊണ്ടുപോകാൻ കഴിയുന്നു. അത് സാധ്യമാക്കാൻ എൽഡിഎഫിന് കൃത്യമായ ദിശാബോധം ഉണ്ടായിരുന്നു. 16 ൽ അധികാരത്തിൽ വന്ന എൽഡിഎഫ് സർക്കാർ നാടിന്റെ ശോചനീയാവസ്ഥ പരിഹരിച്ചു. 2016 ന്റെ തുടർച്ചയാണ് ഇന്ന് കാണുന്ന നാടിന്റെ മുന്നേറ്റമെന്നും മുഖ്യമന്ത്രി പറഞ്ഞു.
യുഡിഎഫ് കാലത്ത് 68,000 കോടി രൂപയായിരുന്നു ശരാശരി മൂലധനം. കഴിഞ്ഞ വർഷം ഒരു ലക്ഷത്തി ഇരുപത്തി നാലായിരം കോടി രൂപയായി. ഇപ്പോൾ ഒരു ലക്ഷത്തി ഇരുപത്തി ഒമ്പതിനായിരത്തിലധികമായി. മൂലധന ചെലവിൽ ഉണ്ടായ വർദ്ധനയും പ്രധാനപ്പെട്ടതാണ്. കേരളം കടത്തിലാണെന്ന ആരോപണം ഉയർത്താൻ ചിലർ ശ്രമിക്കുന്നു. കേരളം കടക്കണിയിൽ ആണെന്ന പ്രചാരണത്തിന് വസ്തുതയുമായി ഒരു ബന്ധവുമില്ല.
അതൊരു രാഷ്ട്രീയ പ്രചാരണം മാത്രമാണ്. ഉള്ളത് നിയന്ത്രിതമായ കടം. ഉറച്ച സാമ്പത്തിക അടിത്തറയാണ് കേരളത്തിനുള്ളത്. ഈ കഴിഞ്ഞ 10 വർഷവും ജനങ്ങൾ പിന്തുണ നൽകി, അത് ഈ തെരഞ്ഞെടുപ്പിലും തുടരുമെന്ന് പ്രതീക്ഷിക്കുന്നു. പരമ്പരാഗത വ്യവസായ തൊഴിലാളികളെ സർക്കാർ ചേർത്തുപിടിച്ചു. കശുവണ്ടി മേഖലയിൽ അടഞ്ഞുകിടക്കുന്ന ഫാക്ടറികൾ തുറക്കുന്നതിനുള്ള നടപടികൾ 2016 ൽ തന്നെ സ്വീകരിച്ചതാണ്. കൈത്തറി മേഖലക്ക് പുതുജീവൻ നൽകാൻ കഴിഞ്ഞു. കയർ മേഖലയെ ശക്തിപ്പെടുത്തി.
1243 കോടി രൂപ ചെലവഴിച്ചു. തൊഴിലാളികൾക്ക് ഇൻഷുറൻസ് ഉറപ്പാക്കാൻ കഴിഞ്ഞു. ബാംബൂ കോർപറേഷനെ ശക്തിപ്പെടുത്തി. ഏറ്റവും വലിയ സംവാദത്തിന്റെ സ്ഥലം നിയമസഭയാണെന്നും അദ്ദേഹം പ്രതിപക്ഷനേതാവിന് മറുപടി നൽകി. ഇപ്പോഴെങ്കിലും അവർ തയ്യാറായതിൽ സന്തോഷം. നിയമസഭയിൽ ഒന്നും ഉന്നയിച്ചില്ല. ഒരു അടിയന്തര പ്രമേയവും അവതരിപ്പിച്ചില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു.
ഏത് പ്രതിപക്ഷവും തെരഞ്ഞെടുപ്പ് കാലത്ത് സർക്കാരിനെതിരെ കുറ്റവിചാരണ നടത്താൻ തയ്യാറാകും.കുറ്റവിചാരണയ്ക്ക് പറ്റിയ നല്ല മാർഗ്ഗം അവിശ്വാസ പ്രമേയം. അതിൽ നിന്നൊക്കെ അവർ ഒളിച്ചോടി. ഈ 10 വർഷത്തിൽ നാടിന്റെ വികസന കാര്യങ്ങളിൽ ഏതെങ്കിലും തരത്തിൽ ആരോഗ്യപരമായ സമീപനം പ്രതിപക്ഷം സ്വീകരിച്ചോ.
കേന്ദ്ര സർക്കാരിനെതിരെ പാർലമെന്റിൽ നിര നിരയായിരിക്കുന്ന യുഡിഎഫ് എംപിമാർ ആരെങ്കിലും സംസാരിച്ചോ. സഭയിൽ MP മാർ കേന്ദ്ര ഗവൺമെന്റിനെ ന്യായീകരിക്കുകയായിരുന്നു. കേന്ദ്രത്തിന് ഒരു വിഷമവും ഉണ്ടാകരുത് എന്ന് യുഡിഎഫ് കരുതുന്നത് എന്തിന്. അവർ എപ്പോഴും സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വയനാട് ടൗൺഷിപ്പിൽ പ്രതിപക്ഷനേതാവിനെയും ഉപപ്രതിപക്ഷ നേതാവിനെയും ചർച്ചയ്ക്ക് വിളിച്ചിരുന്നു. ചർച്ചയിൽ വീടുകളുടെ ഓഫർ വന്നു. വീടുകൾക്ക് തുക നിശ്ചയിക്കാൻ ധാരണയായി. വാഗ്ദാനം പറയാൻ എളുപ്പമാണ്, അത് നടപ്പാക്കാനാണ് പ്രയാസം. പണം നൽകുമോ എന്നുള്ള സംശയം അന്നേ ഉണ്ടായിരുന്നു. ആ സംശയമാണ് ഇപ്പോൾ യാഥാർത്ഥ്യമായത്.
അതിൽ വിശ്വാസം ഉണ്ടായിരുന്നില്ല, അതാണ് സർക്കാർ വീട് വെച്ചത്. മുസ്ലിം ലീഗ് പിന്നീട് മാറി, അവർ സ്വന്തം നിലക്ക് വീട് വെച്ചു. പണം ഇപ്പോൾ കയ്യിലില്ല, ഇതാണോ ഗ്യാരന്റി. UDF ന്റെ ഗ്യാരന്റി എവിടെ. LDF സർക്കാർ പറഞ്ഞ വാക്ക് പ്രാവർത്തികമാക്കും. പ്രതിപക്ഷം എല്ലാം പറയും ഒന്നും നടപ്പിലാക്കില്ല. ചില മാധ്യമങ്ങൾക്ക് പ്രത്യേക ഉദ്ദേശത്തോടെയുള്ള ചോദ്യങ്ങൾ ഉണ്ടാകും. അതിന് മറുപടി നൽകാൻ അല്ല താൻ വന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
