കെട്ടിടത്തിനു മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കവെ കൊല്ലം തേവലക്കര ബോയ്സ് സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ എസ് ഇ ബിക്കും സ്കൂൾ മാനേജ്മെന്റിന്റെ ഭാഗത്തും വീഴ്ചയുണ്ടായതായി മന്ത്രി കെ കൃഷ്ണൻ കുട്ടി. ഷെഡ്ഡ് കെട്ടുമ്പോൾ അനുമതി തേടിയില്ല. മതിയായ ഉയരത്തിൽ ആയിരുന്നില്ല വൈദ്യുത ലൈൻ. ഭൂമിയിൽ നിന്നും ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചിട്ടില്ല. സൈക്കിൾ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ല. സൈക്കിൾ ഷെഡിന് അനുമതി ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തതയില്ല.
സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിക്കും വീഴ്ചയുണ്ടായി. ലൈൻ കവചിത കേബിളുകൾ ആക്കി മാറ്റാൻ കെഎസ്ഇബി സ്കൂളിൻറെ അനുമതി ആവശ്യപ്പെട്ടിരുന്നു. അടുത്ത മാനേജ്മെൻറ് കമ്മിറ്റിക്ക് ശേഷം അറിയിക്കാം എന്നായിരുന്നു സ്കൂളിൻറെ മറുപടി. വിശദമായ അന്വേഷണത്തിന് ശേഷമേ വീഴ്ചയുടെ ഉത്തരവാദികളെ കണ്ടെത്താൻ കഴിയും എന്നും മന്ത്രി പറഞ്ഞു.
അതേസമയം സംഭവത്തില്‍ അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർദേശം നൽകിയിട്ടുണ്ട്. കൊല്ലം ജില്ലയിലെ ഉന്നത വിദ്യാഭ്യാസ ഓഫീസർമാരോട് ആവശ്യമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.