പന്തളം: തീ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അധ്യാപിക മരിച്ചു. തമിഴ്നാട് മധുര സ്വദേശിയും പന്തളം തോന്നലൂർ തയ്യിൽ വീട്ടിൽ അയ്യപ്പന്റെ ഭാര്യയുമായ ഭാഗ്യലക്ഷ്മി (48) ആണ് മരിച്ചത്. കഴിഞ്ഞ 15 വർഷമായി പന്തളം അമൃത സ്കൂളിലെ കമ്പ്യൂട്ടർ സയൻസ് ടീച്ചറാണ്.
കഴിഞ്ഞ 12ന് രാവിലെ തോന്നലൂരിലെ വീട്ടിൽ വിളക്ക് കൊളുത്തുന്ന സമയം സാരിയിൽ തീ പടർന്നു പൊള്ളലേൽക്കുകയായിരുന്നു. പന്തളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലർച്ചയാണ് മരിച്ചത്. ഭർത്താവ് അയ്യപ്പൻ പന്തളം കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിനുള്ളിൽ ടീഷോപ്പ് നടത്തുകയാണ്. ബിടെക് ബിരുദധാരിയായ മകൻ ബംഗളൂരുവിൽ ജോലി ചെയ്യുന്നു.