തിരുവനന്തപുരം ∙ അഴിമതിക്കേസുകൾ അന്വേഷിക്കുന്ന സംസ്ഥാന വിജിലൻസ് വിഭാഗത്തെ പൂർണമായും വിവരാവകാശ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാൻ സർക്കാർ നടപടി തുടങ്ങി. എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട പരാതി അടക്കം, വിവാദമായ ഒട്ടേറെ കേസുകളുടെ രേഖകൾ വിവരാവകാശ നിയമപ്രകാരം പൊതുജനങ്ങൾ ആവശ്യപ്പെടുന്നതു കണക്കിലെടുത്താണ് ഇവ രഹസ്യമാക്കാനുള്ള തീരുമാനം. വിജിലൻസ് അന്വേഷിക്കുന്ന കേസുകളുടെ വിവരങ്ങൾ പുറത്തുപോകുന്നതിൽ ചില മന്ത്രിമാർ അതൃപ്തി രേഖപ്പെടുത്തിയതും നടപടിക്കു കാരണമായി.
കഴിഞ്ഞ ജനുവരി 11ന് ആഭ്യന്തര അഡിഷനൽ ചീഫ് സെക്രട്ടറിക്കു വിജിലൻസ് ഡയറക്ടർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണു തീരുമാനം. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയെ വിവരാവകാശ നിയമത്തിന്റെ സെക്ഷൻ 24 പ്രകാരം വിവരം നൽകുന്നതിൽനിന്ന് ഒഴിവാക്കി വിജ്ഞാപനം പുറപ്പെടുവിക്കണമെന്നായിരുന്നു ആവശ്യം. നിലവിൽ ഇൗ ആവശ്യം നിയമവകുപ്പിന്റെ പരിശോധനയിലാണ്. ഇത്തരം തീരുമാനങ്ങൾക്കു വിവരാവകാശ കമ്മിഷന്റെ അഭിപ്രായം തേടണമെന്നുണ്ടെങ്കിലും അതു ചെയ്യാറില്ല. ഇടപെടേണ്ട കമ്മിഷനാകട്ടെ മൗനത്തിലുമാണ്.
വിവരാ
വകാശ നിയമത്തിൽനിന്ന് മുൻപ് ഒഴിവാക്കിയവ∙ ജിഎസ്ടി ഇന്റലിജൻസ്
∙ ഇന്റലിജൻസ് ബ്യൂറോ
∙ ഡയറക്ടറേറ്റ് ഓഫ് എൻഫോഴ്സ്മെന്റ്
∙ സിബിഐ
∙ എൻഐഎ
∙ നർകോട്ടിക് കൺട്രോൾ ബ്യൂറോ
∙ സ്പെഷൽ ബ്രാഞ്ച്
∙ ക്രൈംബ്രാഞ്ച്
∙ ജില്ലാ സ്പെഷൽ ബ്രാഞ്ച്
∙ ക്രൈം റെക്കോർഡ്സ് ബ്യൂറോ
∙ ആഭ്യന്തര വകുപ്പ്
പൂരം കലക്കലും പുറത്തറിയില്ല
തൃശൂർ പൂരം അലങ്കോലമായതുമായി ബന്ധപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി സമർപ്പിച്ച റിപ്പോർട്ട് പുറത്തുവിടാൻ കഴിയില്ലെന്നു സർക്കാർ. കഴിഞ്ഞ മാസം സമർപ്പിച്ച റിപ്പോർട്ടിൽ രഹസ്യ വിവരങ്ങളുണ്ടെന്ന കാരണം കാട്ടിയാണു വിവരാവകാശനിയമ പ്രകാരം നൽകാൻ കഴിയില്ലെന്ന് ആഭ്യന്തര വകുപ്പു മറുപടി നൽകിയത്.