തിരുവനന്തപുരം: ഐ.ബി ഉദ്യോഗസ്ഥ ട്രെയിനിനു മുന്നിൽ ചാടി മരിച്ചത് ഐ.ബി ഉദ്യോഗസ്ഥൻ സുകാന്തിന്റെ ലൈംഗിക ചൂഷണം മൂലമെന്ന് പൊലീസ്. ഒരു വർഷത്തോളം പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കുകയും ഗർഭഛിദ്രം നടത്തുകയും ചെയ്തതിനുശേഷം വിവാഹത്തിൽനിന്ന് പിന്മാറിയതാണ് ആത്മഹത്യക്ക് കാരണം. ആത്മഹത്യ പ്രേരണക്ക് തെളിവുണ്ടെന്നും സുകാന്തിന്റെ മുൻകൂർ ജാമ്യ ഹരജിയെ എതിർത്ത് ഹൈകോടതിയിൽ റിപ്പോർട്ട് നൽകുമെന്നും പൊലീസ് അറിയിച്ചു.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ, പണം തട്ടിയെടുക്കൽ എന്നീ രണ്ട് വകുപ്പുകൾ കൂടി ചുമത്തിയിട്ടുണ്ട്. നേരത്തേ ബലാത്സംഗം, വഞ്ചന, ആത്മഹത്യപ്രേരണ കുറ്റങ്ങളാണ് ചുമത്തിയത്. പെൺകുട്ടിയുടെ അക്കൗണ്ടിൽനിന്ന് മൂന്നരലക്ഷത്തോളം രൂപ സുകാന്തിന്റെ അക്കൗണ്ടിലേക്ക് മാറ്റിയിരുന്നു. ഒളിവിൽപോയ സുകാന്തിനായി കേരളത്തിന് പുറത്തേക്കും പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ഇയാളുടെ കുടുംബാംഗങ്ങളും ഒളിവിലാണ്. മരിച്ച പെൺകുട്ടിയെ ഗർഭഛിദ്രത്തിന് സഹായിച്ച യുവതിയെയും പൊലീസ് തിരയുന്നുണ്ട്.
2023 ഡിസംബറിൽ ജോധ്പുരിലെ ട്രെയിനിങ് സമയത്താണ് യുവതിയും സുകാന്തും പരിചയപ്പെടുന്നത്. 2024ൽ മേയിൽ ട്രെയിനിങ് കഴിഞ്ഞശേഷം ഇരുവരും ഒന്നിച്ച് താമസിച്ച രേഖകൾ യുവതിയുടെ ബാഗിൽ കണ്ടെത്തിയിരുന്നു. നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ ഇമിഗ്രേഷൻ ഓഫിസറായ സുകാന്ത് അവിടെ അപ്പാർട്ട്മെന്റ് വാടകക്കെടുത്ത് യുവതിക്കൊപ്പം താമസിച്ചിരുന്നു. വിവാഹം കഴിക്കണമെന്ന് വീട്ടുകാര്‍ ആവശ്യപ്പെട്ടപ്പോള്‍ തന്റെ സിവിൽ സര്‍വിസ് പരീക്ഷയെ ബാധിക്കുമെന്ന് പറഞ്ഞ് അക്കാര്യം തള്ളി.
2024 ജൂലൈയിലാണ് യുവതി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ഗര്‍ഭഛിദ്രം നടത്തിയത്. ആദ്യം ആശുപത്രിയിൽ ഒന്നിച്ചെത്തിയ സുകാന്തും യുവതിയും ദമ്പതികളെന്നാണ് പരിചയപ്പെടുത്തിയത്. ആശുപത്രി അധികൃതരെ വിശ്വസിപ്പിക്കാന്‍ വിവാഹരേഖകളും വിവാഹ ക്ഷണക്കത്തും വ്യാജമായി തയാറാക്കി ഹാജരാക്കി. എന്നാല്‍, പിന്നീട് രണ്ടു തവണയും ആശുപത്രിയിലേക്ക് സുകാന്ത് പോയില്ല. ഗർഭഛിദ്രം നടത്താൻ സുകാന്തിന്റെ സുഹൃത്തായ മറ്റൊരു യുവതിയെയാണ് ഒപ്പം അയച്ചത്. ഈ യുവതിക്ക് ആശുപത്രിയിൽ പലരെയും പരിചയമുണ്ടായിരുന്നു. ഈ പരിചയവും സ്വാധീനവുമാണ് നടപടികൾ വേഗത്തിലാക്കാൻ സഹായിച്ചതെന്ന് പൊലീസ് കരുതുന്നു. ആശുപത്രിയിലെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്.
എന്നാൽ, യുവതിയെ വഞ്ചിച്ച സുകാന്ത് നെടുമ്പാശ്ശേരിയിൽ ജോലി ചെയ്യുന്ന മറ്റൊരു വനിത ഐ.ബി ഓഫിസറുമായി ബന്ധം സ്ഥാപിച്ചെന്ന് വ്യക്തമായിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട സഹപ്രവര്‍ത്തകരിൽ നിന്ന് മൊഴിയെടുത്തു. അടുത്ത ദിവസം ഹൈകോടതി, സുകാന്തിന്റെ ജാമ്യഹരജി പരിഗണിക്കുമ്പോള്‍ അന്വേഷണത്തിലെ കണ്ടെത്തലുകള്‍ പൊലീസ് കോടതിയെ അറിയിക്കും.