തിരുവനന്തപുരം: പ്രണയാഭ്യർഥന നിരസിച്ച പത്താംക്ലാസ് വിദ്യാർഥിനിക്ക് ക്വട്ടേഷൻ സംഘത്തിന്‍റെ ഭീഷണി. പ്ലസ് വൺ വിദ്യാർഥിക്ക് വേണ്ടി ഫോണിലൂടെ വിദ്യാർഥിനിയെയും മാതാവിനെയും നിരന്തരം ഭീഷണിപ്പെടുത്തിയ മണ്ണംകോട് സ്വദേശികളായ അനന്തു(20), സജിൻ(30) എന്നിവരെ വെള്ളറട പൊലീസ് അറസ്റ്റ് ചെയ്തു. ആവശ്യത്തിനു മദ്യവും ആഹാരവും വാങ്ങിക്കൊടുക്കാമെന്നായിരുന്നു പ്ലസ് വൺ വിദ്യാർത്ഥിയും ക്വട്ടേഷൻ ഏറ്റെടുത്തവരും തമ്മിലുള്ള കരാർ.
പ്ലസ് വൺ വിദ്യാർഥിയുടെ ക്വട്ടേഷൻ ഏറ്റെടുത്ത സംഘം പെൺകുട്ടിയുടെ വീട്ടിലേക്ക് വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. പ്ലസ് വൺ വിദ്യാർഥിയുടെ പ്രണയാഭ്യർഥന സ്വീകരിക്കണമെന്നും വിവാഹത്തിന് സമ്മതം നൽകണമെന്നുമായിരുന്നു ഇവരുടെ ഭീഷണി. അനുസരിച്ചില്ലെങ്കിൽ ഉപദ്രവിക്കുമെന്നും പറഞ്ഞതോടെ ശല്യം സഹിക്കാനാകാതെ മാതാവ് വെള്ളറട പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെയാണ് പ്രതികളെ പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്ലസ് വൺ വിദ്യാർഥിക്ക് 17 വയസ് ആണ് പ്രായമെന്നതിനാൽ ജുവനൈൽ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. വിദ്യാർഥിയുടെ വീട്ടിലെത്തിയ പൊലീസ് മാതാപിതാക്കളോടും കുട്ടിയോടും കേസിന്‍റെ ഗൗരവം വിശദീകരിച്ചു. പ്രതികൾക്കെതിരെ മറ്റ് സ്റ്റേഷനിലും കേസുണ്ടെന്നും പൊലീസ് അറിയിച്ചു.