കൊച്ചി: എസ്എൻഡിപി ഭാരവാഹിത്വം സംബന്ധിച്ച കേസിൽ വെള്ളാപ്പള്ളി നടേശന് ആശ്വാസം. എസ്എന്‍ഡിപി യോഗം ഭാരവാഹി സ്ഥാനത്തുനിന്ന് നീക്കിയ ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സ്റ്റേ അന്തിമ ഉത്തരവിന് വിധേയമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. അപ്പീലില്‍ എതിര്‍കക്ഷികള്‍ക്ക് ഡിവിഷന് ബെഞ്ച് നോട്ടീസ് നൽകിയിട്ടുണ്ട്. മൂന്ന് മാസത്തിനകം മറുപടി സത്യവാങ്മൂലം നൽകാനാണ് നിര്‍ദ്ദേശം.
അപ്പീൽ പരിഗണിക്കവെ വെള്ളാപ്പള്ളിക്കെതിരെ രൂക്ഷവിമർശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. 2000വരെ എസ്എന്‍ഡിപി യോഗം ഭാരവാഹി സ്ഥാനത്ത് നിങ്ങള്‍ സുരക്ഷിതരായിരുന്നുവെന്ന് പറഞ്ഞ ഹൈക്കോടതി 2015ന് ശേഷമാണ് വെള്ളാപ്പള്ളി നടേശന് സാഹചര്യം തിരിച്ചറിഞ്ഞത് എന്നും പറഞ്ഞു. എസ്എന്‍ഡിപി യോഗത്തിന്റെ വാര്‍ഷിക ജനറല്‍ ബോഡി ഏഴ് വര്‍ഷം വിളിച്ചുചേര്‍ത്തില്ല. ഇനി ഇങ്ങനെ മുന്നോട്ട് പോകാനാവില്ലെന്നും ഈ സാഹചര്യം അനിശ്ചിതമായി തുടരാനാവില്ലെന്നും ഡിവിഷന് ബെഞ്ച് വിമർശിച്ചു.
നിരവധി ചോദ്യങ്ങളാണ് ഹൈക്കോടതി വെള്ളാപ്പള്ളിയോട് ചോദിച്ചത്. മൂന്ന് വര്‍ഷത്തെ റിട്ടേണ്‍ നല്‍കിയില്ലെങ്കില്‍ അയോഗ്യത സ്വാഭാവികമല്ലേയെന്ന് എന്ന് ഹൈക്കോടതി ചോദിച്ചു. സ്വാഭാവിക അയോഗ്യത പ്രകാരം 2020 മുതല്‍ 5 വര്‍ഷം ഡയറക്ടറായി തുടരാനാവില്ല. 2026ല്‍ മാത്രമേ വീണ്ടും മത്സരിക്കാനുള്ള യോഗ്യത ലഭിക്കൂവെന്നും ഡിവിഷന് ബെഞ്ച് പറഞ്ഞു. 1974ല്‍ കേന്ദ്ര സര്‍ക്കാര്‍ നല്കിയ ഇളവ് വോട്ടിംഗില്‍ മാത്രമല്ലേ, വാര്‍ഷിക റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതില്‍ ഇളവ് ബാധകമാണോ.?കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ഇളവ് തേടിയെങ്കില്‍ കേന്ദ്ര നിയമമല്ലേ ബാധകം എന്നും ഹൈക്കോടതി ചോദിച്ചു.
നേരത്തെ ഡിവിഷൻ ബെഞ്ച് സിംഗിൾ ബെഞ്ച് നടപടി സ്റ്റേ ചെയ്യാൻ വിസമ്മതിച്ചിരുന്നു. പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ അപ്പീൽ പരിഗണിച്ച ശേഷം ഇന്ന് സ്റ്റേ പുറപ്പെടുവിച്ചത്. താൻ ഉൾപ്പടെയുള്ള എസ്എൻഡിപി യോഗം ഭാരവാഹികളെ അയോഗ്യരാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് വെള്ളാപ്പള്ളി നടേശൻ അപ്പീൽ നൽകിയത്. സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധവും അധികാരപരിധിക്ക് പുറത്തുള്ളതുമാണെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വാദം.
കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള എസ്എൻഡിപി യോഗം തുടർച്ചയായി മൂന്ന് വർഷം റെജിസ്ട്രർ ഓഫ് കമ്പനിക്ക് തങ്ങളുടെ കണക്കുകൾ ഹാജരാക്കിയില്ലെന്നും ഇങ്ങനെ നൽകിയില്ലെങ്കിൽ അയോഗ്യതയ്ക്ക് കാരണമാകുമെന്നും ചൂണ്ടിക്കാട്ടിയാണ് എസ്എൻഡിപി ജനറൽ സെക്രട്ടറിയായിരുന്ന വെള്ളാപ്പള്ളി നടേശൻ, വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, യോഗം പ്രസിഡന്റ് ഡോ എം എൻ സോമന് എന്നിവരടക്കമുള്ളവരെ സ്ഥാനങ്ങളിൽനിന്ന് കോടതി നീക്കിയത്. ജസ്റ്റിസ് ടി ആർ രവി അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റേതായിരുന്നു ഉത്തരവ്.
അന്തരിച്ച പ്രൊഫസർ എം കെ സാനു മാഷിന്റെ ഹർജിയിലായിരുന്നു സിംഗിൾ ബെഞ്ച് വിധി.
കമ്പനി നിയമപ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള സംഘടനയാണ് എസ്എൻഡിപി യോഗം. 2006ന് ശേഷം സംഘടന ഓഡിറ്റ് കണക്കുകൾ അധികൃതർക്ക് സമർപ്പിച്ചിട്ടില്ലെന്നും അതിനാൽ ബോർഡ് അംഗങ്ങൾക്ക് തുടരാൻ അർഹതയില്ല എന്നുമായിരുന്നു ഹർജി. സുഗമമായ ഭരണത്തിനായി അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്നും ഹർജിയിൽ ആവശ്യമുണ്ടായിരുന്നു.
