‘വൈഷ്ണ അയച്ച ചുംബന ഇമോജി കണ്ടു, തന്‍റെ സുഹൃത്ത് ചതിച്ചത് പക ഇരട്ടിയാക്കി’, പത്തനംതിട്ട കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

news image
Mar 4, 2025, 3:53 am GMT+0000 payyolionline.in

പത്തനംതിട്ട: പത്തനംതിട്ടയിൽ ഭാര്യയെയും കാമുകനായ സുഹൃത്തിനെയും ഭർത്താവ് വെട്ടിക്കൊന്ന സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. വൈഷ്ണയുടെ പക്കൽ ഉണ്ടായിരുന്ന രഹസ്യ ഫോൺ കണ്ടെത്തിയതും അതിൽ, തന്‍റെ സുഹൃത്തായ വിഷ്ണുവിന് അയച്ച ചുംബന ഇമോജിയുമാണ് ഭർത്താവ് ബൈജുവിനെ പെട്ടന്ന് പ്രകോപിപ്പിച്ചതെന്ന് പൊലീസ്. ഇതോടെ കൊടുവാളുമായി വൈഷ്ണവിയുടെ പിന്നാലെ ഓടിയ ബൈജു കാമുകന്റെ മുന്നിലിട്ട് ഭാര്യയെ വെട്ടിനുറുക്കുകയായിരുന്നു. തോളിൽ കയ്യിട്ടു നടന്ന സുഹൃത്ത് ചതിച്ചതും പക ഇരട്ടിയാക്കിയെന്ന് പൊലീസ് പറയുന്നു.

കഴിഞ്ഞ ദിവസമാണ് കലഞ്ഞൂർപാടത്ത് നാടിനെ ഞെട്ടിച്ച കൊലപാതകമുണ്ടായത്. വൈഷ്ണ (27), വിഷ്ണു (34) എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യ വൈഷ്ണയും സുഹൃത്ത് വിഷ്ണുവും തമ്മിൽ അവിഹിതബന്ധം എന്ന് സംശയിച്ചാണ് ഭർത്താവ് കൊലപാതകം നടത്തിയതെന്നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.വീട്ടുകാരുടെ എതിർപ്പുകൾ പോലും മറികടന്നാണ് വൈഷ്ണയെ ബൈജു ജീവിതസഖിയാക്കിയത്. രണ്ടു മക്കളുമായി ഒറ്റമുറി വീട്ടിലായിരുന്നു ഇവരടെ ജീവിതം.

തടിപ്പണിക്കു പോയി കിട്ടുന്ന കാശ് മിച്ചം പിടിച്ചു ഉണ്ടാക്കിയ വീട് പൂർത്തിയാകുന്ന ഘട്ടം എത്തിയിരുന്നു. അതിനിടെയാണ് ഭാര്യ വൈഷ്ണയും ഒറ്റ സുഹൃത്തായ വിഷ്ണുവും തമ്മിൽ അടുപ്പമുണ്ടെന്ന സംശയം ബൈജുവിനുണ്ടായത്. ഉറ്റ ചങ്ങാതിയായ വിഷ്ണുവും പുതിയ വീട് പണിയുന്നുണ്ട്. അതിന്റെ ഭാഗമായാണ് ബൈജുവിന്റെ വീടിനു തൊട്ടടുത്ത് വാടകയ്ക്ക് താമസം തുടങ്ങിയത്. എല്ലാ സഹായവും നൽകിയതും ബൈജുവാണ്. കഴിഞ്ഞദിവസം വൈകുന്നേരവും തടിപ്പണി കഴിഞ്ഞ് ഒരുമിച്ചാണ് ഇരുവരും വീടുകളിൽ എത്തിയത്.

ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടക്കുമ്പോഴാണ് വൈഷ്ണയുടെ കയ്യിലെ രഹസ്യ ഫോൺ ബൈജു കണ്ടെത്തിയത്. പിടിച്ചുവാങ്ങി പരിശോധിച്ചപ്പോൾ അതിൽ വിഷ്ണുവിന് അയച്ച വാട്സ്ആപ്പ് മെസ്സേജുകൾ മാത്രമാണ്. രഹസ്യ ചാറ്റുകളുടെ പേരിൽ പിന്നീട് ബൈജുവും വൈഷ്ണവിയും തമ്മിൽ പൊരിഞ്ഞ വഴക്കായി. അടി കിട്ടുമെന്ന് ഉറപ്പായപ്പോൾ വൈഷ്ണയിറങ്ങി തൊട്ടടുത്തുള്ള വിഷ്ണുവിൻറെ വാടകവീട്ടിലേക്ക് എത്തി. രണ്ടു മക്കളെയും നോക്കണമെന്ന് അടുത്ത ബന്ധുക്കളെ ഫോൺ വിളിച്ച് അറിയിച്ച ബൈജു, കയ്യിൽ കിട്ടിയ കൊടുവാളുമായി വൈഷ്ണയുടെ പിന്നാലെ പോയി.

വിഷ്ണുവിൻറെ വീട്ടുമുറ്റത്ത് ഇട്ട് ഭാര്യയെ വെട്ടി നുറുക്കി. ശബ്ദം കേട്ട് പുറത്തിറങ്ങി വന്ന വിഷ്ണുവിനെയും ആക്രമിച്ചു. ഭാര്യയെയും കാമുകനെയും വെട്ടി നുറുക്കി എന്ന് സുഹൃത്തുക്കളെ അപ്പോൾ തന്നെ ബൈജു വിളിച്ചറിയിച്ചു. അവരാണ് പിന്നീട് പൊലീസിൽ വിവരം അറിയിച്ചത്. പോലീസ് സ്ഥലത്തെത്തിയതും ആയുധമടക്കം കൈമാറി ബൈജു കീഴടങ്ങി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe