ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി, പുറത്തിറങ്ങിയത് 2 കേസുകളിലും ജാമ്യം കിട്ടിയതോടെ

news image
Feb 5, 2026, 3:35 pm GMT+0000 payyolionline.in
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ജയിൽ മോചിതനായി. ഇന്ന് വൈകിട്ടോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലും സ്വഭാവിക ജാമ്യം ലഭിച്ചതോടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി പുറത്തിറങ്ങിയത്. 90 ദിവസമായിട്ടും കുറ്റപത്രം നൽകാത്തതിനാലാണ് ദ്വാരപാലക പാളി കേസിന് പിന്നാലെ കട്ടിളപ്പാളി കേസിലും ഇന്ന് സ്വാഭാവിക ജാമ്യം ലഭിച്ചത്. ജയിലിന് പുറത്തിറങ്ങുന്ന പോറ്റിയെ പൂട്ടാൻ ഇഡിയും സമൻസും ഉടൻ നൽകും. ഇന്ന് വൈകിട്ട് ആറരയോടെ തിരുവനന്തപുരത്തെ സ്പെഷ്യൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ ഉണ്ണികൃഷ്ണൻ പോറ്റിയെ കാത്ത് കുടുംബം പുറത്തുണ്ടായിരുന്നു. ജയിലിന് പുറത്തിറങ്ങിയതിന് പിന്നാലെ കാറിൽ കയറി പോവുകയായിരുന്നു. സഹോദരിയും ഭാര്യയുമടക്കമുള്ളവരാണ് ഉണ്ണികൃഷ്ണൻ പോറ്റിയെ കൊണ്ടുപോകാനായി എത്തിയത്. ചിരിച്ചുകൊണ്ടാണ് പോറ്റി അവരോട് സംസാരിച്ചശേഷം പോയത്. മാധ്യമങ്ങളോട് പ്രതികരിച്ചില്ല.അയ്യപ്പന്‍റെ സ്വർണം കൊള്ളയടിച്ച കേസിന്‍റെ ആസൂത്രകൻ എന്ന് എസ്.ഐ.ടി വിഷഷിപ്പിച്ച പ്രതിയാണ് കുറ്റപത്രം നൽകാൻ വൈകിയതിന്‍റെ അനുകൂല്യത്തിൽ പുറത്തിറങ്ങിയത്. മുരാരി ബാബുവിനും , ശ്രീകുമാറിനും സുധീഷിനും പിന്നാലെയാണ് ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കും സ്വാഭാവിക ജാമ്യം ലഭിക്കുന്നത്. ജനുവരി 21ന് ആയിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിക്ക് ദ്വാരപാലകപാളി കേസിൽ ജാമ്യം  ലഭിച്ചത്. ഇന്ന് കട്ടിളപാളി കേസിലും കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. സാക്ഷികളെ സ്വാധീനിക്കരുതെന്നതടക്കം കർശന ഉപാധികളോടെയാണ് സ്വാഭാവിക ജാമ്യം.

പ്രതികൾക്ക് സ്വാഭാവിക ജാമ്യം ലഭിക്കുന്നത് അന്വേഷണത്തെ ബാധിക്കില്ലെന്നും കുറ്റവാളികൾ ആരും രക്ഷപ്പെടില്ലെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാൽ, ഒന്നാം പ്രതി തന്നെ പുറത്ത് പോകുന്നത് കേസിലെ മെല്ലെപ്പോക്ക് വീണ്ടും ചർച്ചയാക്കും. ഫെബ്രുവരി 11ന് എൻ വാസുവിന്‍റെയും, 20ന്  സിപിഎം നേതാവ്   പത്മകുമാറിന്‍റെയും അറസ്റ്റ് നടന്ന് 90 ദിവസം പൂർത്തിയാകും. നിലവിലെ സാഹചര്യത്തിൽ ഇരുവർക്കും കൂടി  ജാമ്യം ലഭിച്ചേക്കും. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള  ബന്ധത്തിൽ മുൻ മന്ത്രി  കടകംപള്ളി സുരേന്ദ്രൻ, അടൂർ പ്രകാശ്  അടക്കമുള്ളവർക്കെതിരെ എസ്ഐടി അന്വേഷണം  തുടരുന്നതിനിടെയാണ് ഉണ്ണികൃഷ്ണൻ പോറ്റി പുറത്തെത്തുന്നത്. ഇക്കാര്യത്തിൽ പോറ്റി എന്ത് വെളിപ്പെടുത്തൽ നടത്തും എന്നതും കാത്തിരുന്ന് കാണേണ്ടതാണ്.  ജയിലിൽ നിന്ന് പുറത്തിറങ്ങുന്ന പോറ്റിയെ കാത്തി ഇഡിയുമുണ്ട്. നേരത്തെ 1.3 കോടിരൂപയുടെ സ്വത്ത് ഇഡി മരവിപ്പിച്ചിരുന്നു. സ്വർണക്കൊള്ളയിലെ സാമ്പത്തിക ഇടപാടിൽ ഇഡിയും ഉടന ചോദ്യം ചെയ്യും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe