മലപ്പുറം: നൂതന ആരോഗ്യ സൗകര്യങ്ങൾ ലഭ്യമായിട്ടും സംസ്ഥാനത്ത് വീടുകളിലെ പ്രസവം വർധിക്കുന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാക്കുന്നു. വിവരാവകാശ രേഖകൾ പ്രകാരം മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒരു വർഷത്തിനിടെ ജില്ലയിൽ മാത്രം 50 പ്രസവങ്ങൾ വീടുകളിൽ നടന്നു. ഇക്കഴിഞ്ഞ ജനുവരിയിൽ മാത്രം നടന്ന 14 പ്രസവങ്ങളിൽ മൂന്ന് നവജാതശിശുക്കൾ മരണപ്പെട്ടത് സാഹചര്യത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു.
മറ്റ് ജില്ലകളിലെ കണക്കുകൾ പരിശോധിച്ചാൽ ഇടുക്കി (27), തിരുവനന്തപുരം (20), വയനാട് (17), എറണാകുളം (16) എന്നിങ്ങനെയാണ് റിപ്പോർട്ട് ചെയ്തിട്ടുള്ള കേസുകൾ. പത്തനംതിട്ടയിലാണ് ഏറ്റവും കുറവ് വീടുകളിലെ പ്രസവം (2) നടന്നത്. കാസർകോട് നാലും കോട്ടയത്ത് മൂന്നും കേസുകൾ വീതം രേഖപ്പെടുത്തിയിട്ടുണ്ട്.
അശാസ്ത്രീയമായ പ്രസവ രീതികളോടുള്ള താല്പര്യവും പ്രകൃതി ചികിത്സാ രീതികളോടുള്ള അന്ധമായ വിശ്വാസവുമാണ് ഇത്തരം അപകടകരമായ പ്രവണതകളിലേക്ക് ജനങ്ങളെ നയിക്കുന്നതെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. വീടുകളിലെ പ്രസവം തടയുന്നതിനായി നിയമപോരാട്ടവും ബോധവൽക്കരണവും നടത്തുന്ന താനൂർ സർക്കാർ ആശുപത്രിയിലെ ഡോക്ടർ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ഗൗരവകരമായ ഇടപെടൽ ആവശ്യപ്പെടുന്നു. ശിശുമരണ നിരക്ക് കുറയ്ക്കാൻ ലക്ഷ്യമിടുന്ന കേരളത്തിന്റെ ആരോഗ്യ മോഡലിന് ഇത്തരം സംഭവങ്ങൾ വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. ഇതിനെതിരെ ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കാനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
