കൊച്ചി: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവനടിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്ന കേസിൽ നടൻ സിദ്ധിഖിനെതിരെ പൊലീസ്. പ്രതി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുന്നുവെന്നും കോടതിയോട് പൊലീസ് പറഞ്ഞു. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ന് സിദ്ധിഖിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയപ്പോഴാണ് പൊലീസ് ഈ നിലപാട് സ്വീകരിച്ചത്.
സുപ്രീം കോടതി നേരത്തെ സിദ്ധിഖിന് മുൻകൂർജാമ്യം നൽകിയിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയാൽ കോടതിയിൽ ഹാജരാക്കി ഉടൻ ജാമ്യത്തിൽ വിട്ടയക്കാനാണ് സുപ്രീം കോടതി നിർദ്ദേശം. സാക്ഷിയെ സ്വാധീനിക്കാനോ , അധിഷേപിക്കാനോ ശ്രമിക്കരുതെന്ന് പറഞ്ഞ ് ഇന്ന് കോടതി സിദ്ദിഖിനെ വിട്ടയച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുന്ന സമയത്ത് ഹാജരാകാൻ നിർദ്ദേശം നൽകണമെന്ന് പൊലിസ് ആവശ്യപ്പെട്ടു. അന്വേഷണ ഉദ്യോഗസ്ഥനായ നർക്കോട്ടിക് സെൽ അസിസ്റ്റൻറ് കമ്മീഷണർക്ക് മുന്നിൽ രാവിലെയാണ് സിദ്ധിഖ് ഹാജരായത്. കേസിൽ നേരത്തെ സിദ്ധിഖ് ചോദ്യം ചെയ്യലിനായി രണ്ട് തവണ ഹാജരായിരുന്നു.