തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർത്ഥിനികൾക്ക് മൂന്ന് ദിവസം വരെ ആർത്തവ അവധി നൽകുമെന്ന് ഗവർണർ രാജേന്ദ്ര ആർലേക്കർ. നിയമസഭയിൽ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് നിർണ്ണായകമായ ഈ പ്രഖ്യാപനം. ആർത്തവ അവധി കാരണം നഷ്ടപ്പെടുന്ന അധ്യയന ദിവസങ്ങൾക്ക് പകരം വിദ്യാർത്ഥിനികൾക്കായി പ്രത്യേക ക്ലാസുകൾ (സ്പെഷ്യൽ ക്ലാസ്) ഏർപ്പെടുത്തും. ഇതോടൊപ്പം സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന വനിതകൾക്ക് ആറ് മാസത്തെ പ്രസവ അവധി നിർബന്ധമാക്കുമെന്നും ഗവർണറുടെ നയപ്രഖ്യാപനത്തിൽ വ്യക്തമാക്കുന്നു.
സംസ്ഥാന നിയമസഭയുടെ ചരിത്രത്തിൽ ആദ്യമായി വന്ദേമാതരം ആലപിച്ചുകൊണ്ടാണ് ഇത്തവണത്തെ നിയമസഭാ നടപടികൾക്ക് തുടക്കമിട്ടത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന് തൊട്ടുമുൻപായിരുന്നു വന്ദേമാതരം ആലപിച്ചത്. എന്നാൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചില്ല. ഗീതത്തിന്റെ ആദ്യഭാഗം മാത്രമാണ് പോലീസ് ബാൻഡ് വായിച്ചത്. വന്ദേമാതരം പൂർണ്ണമായി വായിക്കണമെന്ന് രാജ്ഭവന്റെ നിർദ്ദേശമുണ്ടായിരുന്നെങ്കിലും സർക്കാർ ഇത് പൂർണ്ണമായി അംഗീകരിച്ചില്ലെന്നാണ് വിവരം.
നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലെത്തിയ ഗവർണറെ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മുഖ്യമന്ത്രി വി.ഡി. സതീശൻ, പാർലമെന്ററി കാര്യമന്ത്രി സണ്ണി ജോസഫ് എന്നിവർ ചേർന്ന് ഔദ്യോഗികമായി സ്വീകരിച്ചു. തുടർന്ന് സഭയെ അഭിസംബോധന ചെയ്ത ഗവർണർ, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിന് മുൻഗണന നൽകുന്ന സർക്കാരിന്റെ പുതിയ നയങ്ങൾ വിശദീകരിക്കുകയായിരുന്നു.
