സുൽത്താൻ ബത്തേരി: സ്വകാര്യ കമ്പനികളിൽ നിന്ന് ഒരു കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ മുൻ അക്കൗണ്ടന്റടക്കം മൂന്ന് പേർ പിടിയിൽ. അക്കൗണ്ടന്റ് ആയിരുന്ന ബത്തേരി, കുപ്പാടി, ചെമ്പകപള്ളി വീട്ടിൽ, സി.ബി. പ്രവീൺ(26), സുഹൃത്തുക്കളായ വടക്കനാട്, പുതുക്കുടിയിൽ വീട്ടിൽ, ബേസിൽ വർഗീസ്(26), ബത്തേരി, പുന്നശ്ശേരിയിൽ വീട്ടിൽ, പി.ആർ. അശ്വിൻ രാജ്(25) എന്നിവരെയാണ് ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തത്. 2023 ജനുവരി മുതൽ 2025 മാർച്ച് വരെയുള്ള കാലയളവിൽ ബത്തേരി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള മൂന്ന് കമ്പനികളിലാണ് തട്ടിപ്പ് നടന്നത്. പ്രവീണായിരുന്നു മൂന്ന് കമ്പനികളുടെയും അക്കൗണ്ടുകൾ കൈകാര്യം ചെയ്തിരുന്നത്. ഉടമയെ തെറ്റിദ്ധരിപ്പിച്ച് ജി.എസ്.ടി എന്ന പേരിലും, തൊഴിലാളികളുടെ പി.എഫ്, ഇ.എസ്.ഐ എന്നിവ തിരിമറി നടത്തിയുമാണ് ഒരു കോടി 16 ലക്ഷത്തോളം രൂപ ഇയാൾ തട്ടിയെടുത്തത്.
ജി.എസ്.ടി തുകകളിൽ തിരിമറി കാണിച്ച് 70 ലക്ഷത്തോളം രൂപയാണ് ഇയാൾ തട്ടിയെടുത്തത്. 58 ലക്ഷത്തോളം രൂപ പല തവണകളിലായി സുഹൃത്തുക്കളായ ബേസിൽ, വർഗീസ് എന്നിവരുടെ അക്കൗണ്ടുകളിലേക്ക് അയച്ചു കൊടുത്ത് തട്ടിയെടുക്കുകയും ചെയ്തു. എം.ഡിയുടെ ചെക്ക് ഉപയോഗിച്ച് 15 ലക്ഷം രൂപ പിൻവലിക്കുകയും ചെയ്തു. ജി.എസ്.ടി വിഹിതം യഥാസമയം ജി.എസ്.ടി വകുപ്പിന് അടക്കാതെ കമ്പനിക്ക് നഷ്ടം വരുത്തുകയും ചെയ്തു. ഇതിൽ 35 ലക്ഷം രൂപ മാത്രമാണ് ഇയാൾ തിരികെ നൽകിയത്.
