പേരാമംഗലം (തൃശൂർ): സ്വർണാഭരണം തട്ടിയെടുക്കാൻ അമ്മയെ കൊന്ന മകളും മകളുടെ കാമുകനും പിടിയിൽ. മുണ്ടൂർ ശങ്കരകണ്ടത്ത് അയിനിക്കുന്നത്ത് ഗംഗാധരന്റെ ഭാര്യ തങ്കമണി (77) ആണ് കൊല്ലപ്പെട്ടത്. മകൾ സന്ധ്യയും (45) അയൽവാസിയും കാമുകനുമായ നിധിനുമാണ് (29) അറസ്റ്റിലായത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ദാരുണ കൊലപാതകം. വിവാഹിതയായ സന്ധ്യക്ക് ഒരു മകനുണ്ട്. രാവിലെ സന്ധ്യയും നിധിനും ചേർന്ന് തങ്കമണിയെ കൊലപ്പെടുത്തുകയായിരുന്നു. തങ്കമണിയെ തലയ്ക്കടിച്ച് കൊന്ന ശേഷം മൃതദേഹം രാത്രി പറമ്പിൽ കൊണ്ടിട്ടു.
ഞായറാഴ്ച പുലർച്ചെ തങ്കമണി മരിച്ചുകിടക്കുന്ന വിവരം നിധിനാണ് വീട്ടുകാരെ അറിയിച്ചത്. അമ്മ തലയടിച്ചു വീണു മരിച്ചെന്നാണ് സന്ധ്യ ഭർത്താവിനോടും കുടുംബക്കാരോടും പറഞ്ഞത്. എന്നാൽ, തങ്കമണിയുടെ മൃതദേഹത്തിൽ ആഭരണങ്ങൾ കാണാത്തത് സംശയത്തിനിടയാക്കി. ഇതോടെയാണ് പോസ്റ്റുമോർട്ടം നടത്തിയത്.
പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ തങ്കമണിയെ കൊലപ്പെടുത്തിയതാണെന്ന് തെളിയുകയായിരുന്നു. കഴുത്തിൽ പിടിച്ച് തള്ളിയ വീഴ്ചയിൽ ആണ് മരണം സംഭവിച്ചത്. അവിവാഹിതനാണ് നിധിൻ. വൈദ്യ പരിശോധനയ്ക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
