ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം; മരണകാരണം പക്ഷാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്, മാനസിക സമ്മർദ്ദം മൂലമാകാമെന്ന് നി​ഗമനം

news image
Aug 11, 2026, 12:14 pm GMT+0000 payyolionline.in

കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം പക്ഷാഘാതം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മാനസിക സമ്മർദ്ദവും പക്ഷാഘാതത്തിന് കാരണമാകാമെന്നാണ് പൊലീസിന് ലഭിച്ച മെഡിക്കൽ റിപ്പോർട്ട്. ചൊക്ലിയിൽ നിന്ന് പിണറായിയിലേക്ക് സ്ഥലം മാറ്റിയതിലെ മാനസിക ബുദ്ധിമുട്ട് മൂലമാണ് 52കാരി ദീപ ലേഖ കുഴഞ്ഞുവീണത് എന്നാണ് എൻജിഒ യൂണിയൻറെ ആരോപണം. പിണറായിയിലേക്ക് സ്ഥലം മാറ്റിയുള്ള ഉത്തരവ് കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇറങ്ങിയത്. ഇതെക്കുറിച്ച് സംസാരിച്ചുകൊണ്ടിരിക്കെയാണ് ഇന്നലെ ഉച്ചക്ക് 12.45ന് ചൊക്ലി പഞ്ചായത്ത് ഓഫീസിൽ വച്ച് ദീപ ലേഖ കുഴഞ്ഞ് വീണത്.

6 മാസം മുമ്പ് മാത്രം ചൊക്ലിയിലെത്തിയ എൻജിഒ യൂണിയൻ പ്രവർത്തക കൂടിയായ ദീപയെ രണ്ടാഴ്ച മുമ്പ് മട്ടന്നൂരിലേക്ക് മാറ്റി ഉത്തരവ് ഇറങ്ങിയിരുന്നു. വാഹനാപകടത്തെ തുടർന്നുണ്ടായ പരുക്ക് ചൂണ്ടിക്കാട്ടിയതോടെ ആദ്യ ഉത്തരവ് റദ്ദാക്കിയെങ്കിലും പിന്നീട് പിണറായിയിലേക്ക് മാറ്റുകയായിരുന്നു. ചൊക്ലി കുടുംബാരോഗ്യ കേന്ദ്രത്തിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചു. ദീപ ലേഖയുടെ മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടി വേണമെന്നെ പ്ലക്കാർഡുമായാണ് എൻജിഒ യൂണിയൻ പ്രവർത്തകർ എത്തിയത്. ദീപ ലേഖയുടെ മരണത്തിന് കാരണക്കാരായവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രിക്ക് പരാതി നൽകുമെന്ന് എൻജിഒ യൂണിയൻ കണ്ണൂർ ജില്ലാ നേതൃത്വം പറഞ്ഞു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe