രാജ്യത്ത് വാണിജ്യ സിലിണ്ടറിന് വില കുറഞ്ഞു. 183.50 രൂപ കുറച്ചതോടെ സിലിണ്ടറിന് 2951 രൂപയായി. ഹോട്ടലുകൾക്ക് നേരിയ ആശ്വാസം നൽകുന്നതാണ് വിലക്കുറവ്. എന്നാൽ ഗാർഹിക എൽപിജി വിലയിൽ മാറ്റം ഇല്ല.
വാണിജ്യ എൽപിജി സിലിണ്ടറുകൾക്ക് നേരത്തെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം കേന്ദ്രസർക്കാർ നീക്കിയിരുന്നു. പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് എൽപിജി ഇറക്കുമതി തടസ്സപ്പെട്ട പശ്ചാത്തലത്തിൽ സിലിണ്ടർ നിയന്ത്രണത്തിനൊപ്പം വിലക്കയറ്റവും നേരിട്ടിരുന്നു. മെയ് ആദ്യവാരം വാണിജ്യസിലിണ്ടറുകൾക്ക് 900 രൂപയിലേറെ കൂട്ടിയിരുന്നു.
നിലവിൽ യുദ്ധത്തിന് മുൻപുള്ള തരത്തിൽ വിതരണം പുനസ്ഥാപിക്കാനാണ് തീരുമാനം എന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചത്. കടുത്ത ക്ഷാമം നേരിട്ട പശ്ചാത്തലത്തിൽ എൽപിജി വിതരണത്തിന് പ്രഥമ പരിഗണന രാജ്യത്തെ കുടുംബങ്ങൾക്കായിരിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു.
