ആലപ്പുഴ: എന്‍സിപി വനിതാ നേതാവിനെ മര്‍ദ്ദിച്ചതിന് തോമസ് കെ തോമസ് എംഎൽഎക്കെതിരെ കേസെടുത്തു. ആലപ്പുഴ സൗത്ത് പൊലീസാണ് കേസ് എടുത്തത്. കോടതി ഉത്തരവ് പ്രകാരമാണ് പൊലീസ് കേസ് എടുത്തത്.
എൻസിപി മഹിളാ കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് ആലിസ് ജോസിയെ മര്‍ദ്ദിച്ച കേസിലാണ്. എംഎൽഎയെ പ്രതി ചേർത്ത് കേസെടുത്തിരിക്കുന്നത്. എൻസിപിയുടെ നാല് സംസ്ഥാന/ജില്ലാ നേതാക്കളും എംഎൽഎക്കൊപ്പം പ്രതി ചേര്‍ത്തിട്ടുണ്ട്. ആലപ്പുഴ ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാര്‍, വൈസ് പ്രസിഡന്റ് ജോബിന് പെരുമാള്‍, സംസ്ഥാന നിര്‍വാഹക സമിതിഅംഗങ്ങളായ റഷീദ്, രഘുനാഥൻ നായര്‍ എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍.
ജില്ലാ കമ്മിറ്റി ഓഫീസില്‍ വച്ച് കൂട്ടം ചേര്‍ന്ന് ആലിസ് ജോസിയെ മര്‍ദ്ദിച്ചെന്നാണ് കേസ്. സംഘം ചേര്‍ന്ന് മര്‍ദ്ദിക്കല്‍, അസഭ്യം വിളിക്കല്,പരിക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞ ആഗസ്റ്റ് 23-നാണ് എംഎൽഎക്കെതിരെ ആലിസ് ജോസി പൊലീസിന് പരാതി നൽകിയത്. നടപടി ഇല്ലാതിരുന്നതിനെ തുടര്‍ന്ന് അവര്‍ പിന്നീട് കോടതിയെ സമീപിച്ചു. കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.
സംഘടനാ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ആലപ്പുഴ ബ്ലോക്ക് കമ്മിറ്റി ഓഫീസില്‍ നോമിനേഷന് കൊടുക്കാന്‍ എത്തിയതായിരുന്നു ആലിസ് ജോസ്. സംസ്ഥാന സമിതിയിലേക്കായിരുന്നു മല്‍സരിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ തോമസ് കെ തോമസ് എംഎൽഎയുടെ നേതൃത്വത്തില്‍ ഒരുവിഭാഗം ഇവരെ നോമിനേഷന് നല്‍കുന്നതിനെ എതിര്‍ത്തു.ഇതൊചൊല്ലിസംഘര്‍ഷമായി. ഇതിനിടെ കുട്ടനാട് എംഎല്‍എ മര്‍ദ്ദിച്ചു എന്നാണ് ആലിസിൻ്റെ പരാതി. സംഘര്‍ഷത്തിൽ ആലീസിൻ്റെ കാലിന് പരിക്കേറ്റിരുന്നു.
എന്നാല്‍ വനിതാ നേതാവിനെ മര്‍ദ്ദിച്ചുവെന്ന ആരോപണം തോമസ് കെ തോമസ് നിഷേധിച്ചിരുന്നു. കള്ള അംഗത്വബുക്കുമായാണ് സംസ്ഥാന സമിതി അംഗംമായ റെജി ചെറിയാൻ്റെ നേതൃത്വത്തിലുള്ള വിഭാഗം സംഘടനാ തെരഞ്ഞെടുപ്പിന് എത്തിയതെന്നും സംഘടനാ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ഇവര്‍ ശ്രമിച്ചതെന്നും തോമസ് കെ തോമസ് ആരോപിച്ചു.