തിരുവനന്തപുരം: സംസ്ഥാനത്ത് ദേവസ്വം ബോർഡുകൾക്ക് പുതിയ പ്രസിഡന്റുമാരെ നാമനിർദേശം ചെയ്തു. കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകൾക്കാണ് പുതിയ പ്രസിഡന്റുമാരെ തീരുമാനിച്ചത്. മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റായി എം.ആർ. മുരളിയെയും കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റായി ഡോ. കെ.എം സുദർശനനെയുമാണ് നിർദേശിച്ചത്.
തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗമായി ജി. സുന്ദരേശനും, കൊച്ചിൻ ദേവസ്വം ബോർഡംഗമായി പ്രേമരാജ് ചൂണ്ടലത്തും തെരഞ്ഞെടുക്കപ്പെട്ടു. ഹിന്ദുക്കളായ എം.എൽ.എ മാരാണ് ദേവസ്വം ബോർഡംഗങ്ങളെ തെരഞ്ഞെടുക്കുന്നത്. യു.ഡി.എഫ് പ്രതിനിധികളായി ആരും മൽസരിച്ചില്ലെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ പറഞ്ഞു.
ഹിന്ദുക്കളായ മന്ത്രിമാർ നാമനിർദേശം ചെയ്താണ് എം. ആർ മുരളിയും ഡോ. സുദർശനനും യഥാക്രമം മലബാർ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാരായത്. പ്രസിഡന്റ് നിയമനം സംബന്ധിച്ച വിജ്ഞാപനം ഉടൻ പുറത്തിറങ്ങും. മലബാർ ദേവസ്വം പ്രസിഡൻറായിരുന്ന എം.ആർ മുരളി രണ്ട് വർഷം കാലാവധി പൂർത്തിയാക്കിയ ശേഷം വീണ്ടും തെരെഞ്ഞടുക്കപ്പെടുകയായിരുന്നു.