പാലക്കാട്: അരുമണി എസ്റ്റേറ്റിൽ വനംവകുപ്പ് പിടികൂടിയ ധോണി എന്ന പി.ടി സെവന്റെ ശരീരത്തിൽ 10ലേറെ പെല്ലറ്റുകൾ കണ്ടെത്തിയതായി വനംവകുപ്പ്. പെല്ലറ്റ് കൊണ്ട് വെടിയേറ്റതായി വെറ്ററിനറി ഡോക്ടർമാരാണ് പരിശോധനയിൽ കണ്ടെത്തിയത്.
എയർ ഗൺ ഉപയോഗിച്ചുള്ള ആക്രമണമെന്നാണ് വിലയിരുത്തൽ. പരിക്കുകൾ സാരമല്ലെന്നാണ് വിവരം. ആനയുടെ പിൻഭാഗത്താണ് പെല്ലറ്റുകൾ കണ്ടെത്തിയതെന്ന് വനം മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. നാട്ടുകാർ വെടിവെച്ചതാകാമെന്നും മന്ത്രി പറഞ്ഞു.
അതേസമയം, പി.ടി സെവന് കൂട് ബലപ്പെടുത്തുന്ന രണ്ട് തൂണുകൾ കൊമ്പുകൊണ്ട് ഇടിച്ചു തകർത്തു. കൂടുതല്‍ ഭാഗം തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും പാപ്പാന്മാരും വനംവകുപ്പ് ഉദ്യോഗസ്ഥരും തടഞ്ഞു. തകര്‍ത്ത രണ്ട് തൂണുകൾ മാറ്റിസ്ഥാപിച്ചതായി വനംവകുപ്പ് അറിയിച്ചു.
ഞായറാഴ്ച പിടികൂടിയ കാട്ടുകൊമ്പന് മദപ്പാടിന്റെ ലക്ഷണമുണ്ടായിരുന്നു. മദപ്പാടിനുള്ള ചികിത്സ നല്‍കിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ശാന്തനായ ആന ബുധനാഴ്ച വീണ്ടും അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു.