കൊയിലാണ്ടി: മലബാറിലെ പ്രസിദ്ധമായ പിഷാരികാവ് കാളിയാട്ട മഹോത്സവത്തിന് പിഷാരികാവ് ദേവസ്വം ഒരുക്കങ്ങളാരംഭിച്ചു. എട്ട് ദിവസം നീണ്ടു നിൽക്കുന്ന ഉത്സവം മാർച്ച് 30 ന് കൊടിയേറ്റത്തോടെ ആരംഭിക്കും. ഏപ്രിൽ 4 ന് ചെറിയവിളക്കും, 5 ന് വലിയവിളക്കും, 6 ന് കാളിയാട്ടവുമാണ്. ഉത്സവത്തിന്റെ ഭംഗിയായ നടത്തിപ്പിനുള്ള ക്രമീകരണങ്ങളെ കുറിച്ച് ആലോചിക്കുന്നതിന് ദേവസ്വം ഗസ്റ്റ് ഹൗസ് ഹാളിൽ വിളിച്ചു ചേർത്ത യോഗത്തിൽ വിവിധ വകുപ്പ് ഉദ്ദ്യോഗസ്ഥൻമാരും, രാഷ്ട്രീയ പാർട്ടി പ്രതിനിധികളും, സംഘടനാ പ്രതിനിധികളും പങ്കെടുത്തു.
യോഗത്തിൽ ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ അധ്യക്ഷത വഹിച്ചു. ലാന്റ് റവന്യൂ തഹസിൽദാർ എം. ഹരിപ്രസാദ്, കൊയിലണ്ടി സർക്കിൾ ഇൻസ്പെക്ടർ ടി.പി. ശ്രീലാൽ ചന്ദ്രശേഖരൻ, ആരോഗ്യ വകുപ്പിലെ കെ.കെ. ചന്ദ്രിക, വാർഡ് കൗൺസിലർ ഫക്രുദീൻ മാസ്റ്റർ, ട്രസ്റ്റി ബോർഡ് അംഗം സി. ഉണ്ണികൃഷ്ണൻ മാസ്റ്റർ, വിവിധ രാഷ്ട്രീയ പാർട്ടികളെ പ്രതിനിധീകരിച്ച് ടി.കെ. ചന്ദ്രൻ മാസ്റ്റർ, കെ.കെ. വൈശാഖ്, മുരളീധരൻ തോറോത്ത്, കെ. ചിന്നൻ നായർ, ഇ.എസ്. രാജൻ, അസിസ്റ്റൻ്റ് കമ്മീഷണർ കെ.കെ. പ്രമോദ് കുമാർ, ദേവസ്വം മാനേജർ വി.പി. ഭാസ്കരൻ, കെ.കെ. രാകേഷ്, ഉണ്ണികൃഷ്‌ണൻ മരളൂർ, എന്നിവർ സംസാരിച്ചു. ഉത്സവുമായി ബന്ധപ്പെട്ട് ട്രസ്റ്റി ബോർഡ് അംഗങ്ങൾ കൺവീനർമാരായി 15 സബ് കമ്മിറ്റികൾക്ക് രൂപം നൽകി. മണക്കുളങ്ങര ക്ഷേത്ര ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ ആന എഴുന്നള്ളിപ്പിനും, വെടിക്കെട്ടിനും കനത്ത ജാഗ്രതയും നിയന്ത്രണങ്ങളും ഏർപ്പെടുത്തണമെന്ന് യോഗം ദേവസ്വം അധികൃതരോടാവശ്യപ്പെട്ടു.