തിരുവനന്തപുരം: പൂജപ്പുര ജയിലിൽ ആത്മഹത്യക്ക് ശ്രമിച്ചതിനെ തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന്റെ ആരോഗ്യസ്ഥിതി തൃപ്തികരം. തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അഫാന്റെ മൊഴി മജിസ്ട്രേറ്റ് ഇന്നലെ രേഖപ്പെടുത്തി. ജയിലിൽ ആത്മഹത്യക്കു ശ്രമിച്ചത് തനിക്കോർമയില്ലെന്നാണ് അഫാൻ മജിസ്ട്രേറ്റിന് മൊഴി നൽകിയത്.
എന്നാൽ, അഫാന് ഓർമക്കുറവുള്ളതിന്റെ ലക്ഷണങ്ങളൊന്നുമില്ലെന്നാണ് ഡോക്ടർമാർ വിശദീകരിക്കുന്നത്. ഓർമക്കുറവുണ്ടോ എന്നതിനുള്ള പരിശോധനകളും നടത്തിയിട്ടില്ല.
മേയ് 25നാണ് പൂജപ്പുര സെൻട്രൽ ജയിലിലെ യു.ടി ബ്ലോക്കിലെ ശുചിമുറിയിൽ മുണ്ട് ഉപയോഗിച്ച് ആത്മഹത്യ ചെയ്യാൻ അഫാൻ ശ്രമിച്ചത്. രണ്ടാംവട്ടമാണ് അഫാൻ ആത്മഹത്യക്ക് ശ്രമിക്കുന്നത്. സഹോദരനെയും കാമുകിയെയും ബന്ധുക്കളെയും അടക്കം അഞ്ചു പേരെ കൊലപ്പെടുത്തിയ കേസിലാണ് അഫാൻ റിമാൻഡിൽ കഴിയുന്നത്.
പൂജപ്പുര ജയിലിലെ യു.ടി.ബി ബ്ലോക്കിലെ പ്രശ്നക്കാരായ തടവുകാരെ പാർപ്പിക്കുന്ന ബ്ലോക്കാണിത്. ഉണക്കാനിട്ടിരുന്ന മുണ്ട് എടുത്താണ് അഫാൻ തൂങ്ങി മരിക്കാൻ ശ്രമിച്ചത്. ഡ്യൂട്ടി ഉദ്യോഗസ്ഥൻ കണ്ടതോടെ മറ്റ് തടവുകാരുടെ സഹായത്തോടെ ഉടൻ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ഫെബ്രുവരി 24നാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകങ്ങൾ നടന്നത്. പിതൃമാതാവ് സല്‍മ ബീവി, സഹോദരന് അഫ്സാന്, പിതൃസഹോദരന് അബ്ദുല്‍ ലത്തീഫ്, ഭാര്യ ഷാഹിദ ബീവി, സുഹൃത്ത് ഫര്‍സാന എന്നിവരെയാണ് അഫാൻ കൊലപ്പെടുത്തിയത്. രാവിലെ 10 മണിക്കും വൈകീട്ട് അഞ്ചd മണിക്കുമിടയിലാണ് അഞ്ചു കൊലപാതകങ്ങളും നടന്നത്. അഫാന്റെ മാതാവ് ദീർഘ കാലത്തെ ചികിത്സക്ക് ശേഷം രക്ഷപ്പെടുകയായിരുന്നു.