കൂത്തുപറമ്പ് : വീട്ടുമുറ്റത്തു കളിക്കുകയായിരുന്ന നാലരവയസ്സുകാരനെ തെരുവുനായ ആക്രമിച്ചു. ഞായറാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. കായലോടുള്ള വീട്ടിൽ വച്ച് എഫ്രിനെയാണ് തെരുവ് നായ കടിച്ചത്. ബഹളം കേട്ട് ഓടിയെത്തിയ കുടുംബാംഗങ്ങളും നാട്ടുകാരും ചേർന്ന് കുട്ടിയെ രക്ഷിച്ചു. പിന്നീട് നായയെ തല്ലി കൊന്നു.
ചുമലിനു പരുക്കേറ്റ എഫ്രിനെ തലശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുകെയിൽ നിന്നും അച്ഛൻ മോബിനും അമ്മ ജിൽനയ്ക്കുമൊപ്പം നാട്ടിലെത്തിയ എഫ്രിൻ കായലോടുള്ള അമ്മയുടെ വീട്ടിലായിരുന്നു താമസം. അതേസമയം മമ്പറം ടൗണിൽ ഇന്ന് രാവിലെ രണ്ട് പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ടൗണിൽ പച്ചക്കറി വാങ്ങുകയായിരുന്ന കീഴത്തൂരിലെ പ്രകാശൻ, തലശ്ശേരി താലൂക്ക് ഓഫിസ് ജീവനക്കാരൻ പ്രമോദ് എന്നിവർക്കാണു കടിയേറ്റത്. വേങ്ങാട് ഊർപ്പള്ളിയിലും യുവാവിന് തെരുവുനായയുടെ കടിയേറ്റു. ഉച്ചയ്ക്ക് മത്സ്യ മാർക്കറ്റിന് സമീപം നിൽക്കുകയായിരുന്ന സഹലിനാണ് നായയുടെ കടിയേറ്റത്. ഇയാളെ തലശ്ശേരി ആശുപത്രിയിലേക്ക് കൊണ്ടുപോയി.