അമ്പലപ്പുഴ: പുറക്കാട് പുന്തല കടൽത്തീരത്ത് കൂറ്റൻ നീലത്തിമിംഗിലമടിഞ്ഞു. രാവിലെ മുതൽ പുറക്കാട് പുറംകടലിൽ ചത്ത തിമിംഗലം ഒഴുകി നടന്നിരുന്നു. പുറക്കാട് തെക്ക് പുന്തല കടൽത്തീരത്ത് അടിഞ്ഞതോടെ തീരത്ത് രൂക്ഷമായ ദുർഗന്ധമാണുണ്ടായത്. തീരത്ത് കടൽഭിത്തിക്കിടയിൽ പകൽ 12 ഓടെയാണ് ഏകദേശം 25 മീറ്റർ നീളമുള്ള തിമിംഗിലം അടിഞ്ഞത്.
പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ എസ് സുദർശനൻ കലക്ടറെ അറിയിച്ചതിനെതുടർന്ന് തിമിംഗിലത്തെ തോട്ടപ്പള്ളി തുറമുഖത്തെത്തിച്ച് പോസ്റ്റുമോർട്ടംചെയ്ത ശേഷം മറവ് ചെയ്യാൻ തീരുമാനിച്ചു. തോട്ടപ്പള്ളി തീരദേശ പൊലീസ് സ്റ്റേഷനിലെ സീ റസ്ക്യു ടീമും മത്സ്യത്തൊഴിലാളികളും ചേർന്ന് വടംകെട്ടി വള്ളത്തിൽ വലിച്ച് തിമിംഗലത്തെ നീക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു.
ഇതോടെ കൊല്ലം അഴീക്കലിൽനിന്ന് ബോട്ടെത്തിച്ച് തിമിംഗിലത്തെ തോട്ടപ്പളളി തുറമുഖത്തെത്തിക്കാനാണ് നീക്കം. ഫോറസ്റ്റ്, റവന്യൂ, ഫിഷറീസ്, തീരദേശ പൊലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.