തിരുവനന്തപുരം: വറുത്തുപ്പേരിയും ശര്‍ക്കര വരട്ടിയും ഇല്ലാത്തൊരു ഓണ സദ്യ മലയാളിക്ക് ചിന്തിക്കാന്‍ പോലും കഴിയില്ല. പക്ഷേ ഇത്തവണ വറുത്തുപ്പേരി കൂട്ടി സദ്യ കഴിക്കണമെങ്കില്‍ പോക്കറ്റ് കീറുമെന്നുറപ്പ്. ശര്‍ക്കര വരട്ടിക്കും വില കൂടിയിട്ടുണ്ട്. വെളിച്ചെണ്ണ വില വര്‍ധനവാണ് വില്ലനായിരിക്കുന്നത്. തൂശനിലയില്‍ അല്‍പ്പം മധുരമായി ശര്‍ക്കര വരട്ടി, തൊട്ടു ചേര്‍ന്ന് വറുത്തുപ്പേരി, മലയാളിയുടെ ഗൃഹാതുരത്വത്തില്‍ എന്നേ ഇടം പിടിച്ചതാണിവ രണ്ടും. നേന്ത്രക്കായ കീറി തിളച്ചു മറിയുന്ന എണ്ണയില്‍ മുക്കുമ്പോളൊരു മണം പടരും, ഓണക്കാലത്തിന്‍റെ വരവറിയിച്ച്.കോഴിക്കോട്ടെ പഴയ പലഹാരക്കടകളിലൊക്കെ തിരക്കേറിയിട്ടുണ്ട്. വെളിച്ചെണ്ണ വില വര്‍ധന വറുത്തുപ്പേരി വിപണിയേയും ബാധിച്ചു. മൂന്നാഴ്ച മുമ്പ് വരെ 370 രൂപയുണ്ടായിരുന്ന വറുത്തുപ്പേരിക്കിപ്പോള്‍ നാനൂറ്റിയമ്പത് കടന്നു. ശര്‍ക്കര വരട്ടിയുടെ സ്ഥിതിയും ഇതു തന്നെ. വറുത്തുപ്പേരിക്കും ശര്‍ക്കര വരട്ടിക്കും പിന്നിലുള്ള അധ്വാനവും ചെറുതല്ല. വിലയല്‍പ്പം കൂടിയാലും വിപണിയില്‍ വറുത്തുപ്പേരി തന്നെ താരം. ഉപ്പേരിയും ശര്‍ക്കരവരട്ടിയും കാഴ്ചക്കുലയുമൊക്കെയായി ഓണച്ചന്തയിലെ താരം നേന്ത്രക്കുലയാണെങ്കിലും ചങ്ങമ്പുഴയിലെ വാഴക്കുലയിലെ കര്‍ഷകന്‍റെ വിധി തന്നെയാണ് ഇന്നും കര്ഷകന്.
വിളഞ്ഞു പാകമാകും വരെ 500 വാഴ ഒന്നിന് ചെലവായി താങ്ങു കൊടുക്കാനുള്ള തൂണിന് വില 150. തണ്ടു ചീയലും പ്രതികൂല കാലാവസ്ഥയും തിരിച്ചടിച്ചു. 60 രൂപയാണ് കിലോയ്ക്ക് വില. ഇന്നു വെട്ടിയ കുല പത്തുകിലോ പിണ്ടിത്തൂക്കം കിഴിച്ച് കിട്ടിയത് 540 രൂപ 150 നഷ്ടം. കടയില്‍ പഴമായും കായായും വില്‍പന 20 രൂപ കൂട്ടി. കിലോയ്ക്ക് 80 രൂപ. ഉപ്പേരിക്ക് സഹകരണ സംഘത്തില്‍ വില 500 രൂപ. ശര്‍ക്കര വരട്ടിക്ക് 520. പുറം വിപണിയില്‍ ഉപ്പേരി 600 കടക്കും.