ആലപ്പുഴ: ഗർഭിണിയായ ഭാര്യ ജീവനൊടുക്കിയതറിഞ്ഞതിന് പിന്നാലെ ഭർത്താവും ജീവനൊടുക്കി. മാവേലിക്കര ഉമ്പർനാട് പഴയതോപ്പിൽ ഹരീഷ്മ(27) രണ്ടു ദിവസം മുമ്പാണ് വീട്ടിൽ തൂങ്ങിമരിച്ചത്. ഇതറിഞ്ഞ ഭർത്താവ് സനുക്കുട്ടൻ(30) ദോഹയിൽ നിന്ന് നാട്ടിലേക്ക് വരും വഴി ബെംഗളുരുവിലെ ലോഡ്ജിലാണ് തൂങ്ങിമരിച്ചത്.
നാല് മാസം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. മൂന്ന് മാസം ഗർഭിണിയായിരുന്നു ഹരീഷ്മ. സനു ദോഹയിലേക്ക് പോയിട്ട് ഒരുമാസം ആയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഭാര്യയുടെ മരണവിവരം അറിഞ്ഞാണ് സനു നാട്ടിലേക്ക് തിരിച്ചത്. കണക്ഷൻ ഫ്ളൈറ്റിൽ ബെംഗളൂരുവിൽ ഇറങ്ങിയ ശേഷം നെടുമ്പാശേരിയിൽ എത്തുമെന്നാണ് സനുക്കുട്ടൻ പറഞ്ഞിരുന്നത്.
തുടർന്ന് സഹോദരനും ബന്ധുവും നെടുമ്പാശേരിയിൽ കാത്തുനിന്നു. എന്നാൽ സനുക്കുട്ടനെത്തിയില്ല. തുടർന്ന് ബെംഗളൂരു വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് സനുക്കുട്ടൻ അവിടെ ഇറങ്ങിയതായി വിവരം ലഭിച്ചത്.
ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതോടെ ബന്ധുക്കൾ ബെംഗളൂരുവിലെത്തി മലയാളി അസോസിയേഷന്റെയും പൊലീസിന്റെയും സഹായം തേടി. ഇതിനിടെ ലോഡ്ജിൽ ഒരു മലയാളിയെ മരിച്ചനിലയിൽ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു. തുടർന്ന് ബന്ധുക്കളെത്തിയുള്ള പരിശോധനയിലാണ് മരിച്ചത് സനുക്കുട്ടനാണെന്ന് സ്ഥിരീകരിച്ചത്.
