ശബരിമല ശ്രീ കോവിലിന് മുന്നിലെ ദ്വാരപാലക ശില്പങ്ങളിൽ സ്വർണ്ണം പൂശിയ പാളികൾ ഒക്ടോബർ 17ന് പുനഃസ്ഥാപിക്കും. പുനസ്ഥാപിക്കാനായുള്ള താന്ത്രിക അനുമതിയും ഹൈക്കോടതി അനുമതിയും ലഭിച്ചതോടെയാണ് പാളികൾ പുനഃസ്ഥാപിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്.
അതേസമയം സ്വർണ്ണം പൂശിയ പീഠവുമായി ബന്ധപ്പെട്ട വിവാദം പ്രതിപക്ഷത്തിനേ വെട്ടിൽ ആക്കിയിരിക്കുകയാണ്. ഇനി അറിയാനുള്ളത് വ്യാജ ആരോപണങ്ങൾ ഉന്നയിച്ച പ്രതിപക്ഷ നേതാവ് ഖേദം രേഖപ്പെടുത്തുമോ എന്നത് മാത്രമാണ്.
തുലാമാസ പൂജകൾക്കായി ഒക്ടോബർ 17 ന് ശബരിമല നട തുറന്ന ശേഷമാകും സ്വർണ്ണം പൂശിയ പാളികൾ ദ്വാരപാലക ശില്പങ്ങളിൽ പുനഃസ്ഥാപിക്കുന്നത് എന്നാണ് വിവരം. ശ്രീ കോവിലിന്റെ വാതിലുകളുടെയും കമാനത്തിന്റെയും അറ്റകുറ്റപ്പണി നടത്തുന്നതിനുള്ള നടപടികൾക്കും ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്.
ചെന്നൈയിലെ സ്ഥാപനത്തിലേക്ക് കേടുപാടുകൾ പരിഹരിക്കാനായി തിരുവാഭരണം കമ്മീഷണറുടെ നേതൃത്വത്തിൽ നടപടിക്രമങ്ങളെല്ലാം വീഡിയോയിൽ ചിത്രീകരിച്ചാണ് സ്വർണ്ണം പൂശിയ പാളികൾ കൊണ്ടു പോയത്. അറ്റകുറ്റ പണികൾ പൂർത്തിയാക്കിയ ശേഷം സന്നിധാനത്ത് എത്തിച്ച സ്വർണ്ണം പൂശിയ പാളികൾ സ്ട്രോങ്ങ് റൂമിൽ സൂക്ഷിച്ചിരിക്കുകയാണ്.