പാലക്കാട്: പാലക്കാട് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് കല്ലടിക്കോടാണ് യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നേക്കർ മരുതുംക്കാട് സ്വദേശി ബിനുവും (43) സുഹൃത്ത് നിതിനുമാണ് (26) മരിച്ചത്. ഇരുവരും അയല്‍വാസികളാണ്. ഇന്ന് വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. മരുതുംകാട് സർക്കാർ സ്കൂളിന് സമീപത്തെ പാതയിലാണ് ബിനുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെടിയേറ്റ നിലയിലാണ് മൃതദേഹം കിടക്കുന്നത്. ബിനുവിന്റെ മൃതദേഹത്തിന് സമീപത്തുനിന്ന് നാടൻ തോക്കും കണ്ടെത്തിയിട്ടുണ്ട്. ടാപ്പിങ്ങ് തൊഴിലാളിയാണ് ബിനു.
നിതിന്റെ മൃതശരീരവും സമീപത്ത് തന്നെ കണ്ടെത്തി. നിതിനെ കൊലപ്പെടുത്തിയ ശേഷം ബിനു സ്വയം വെടിവെച്ച് മരിച്ചതാകാമെന്നാണ് സൂചന. ജില്ലാ പൊലീസ് മേധാവി അജിത് കുമാർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. കല്ലടിക്കോട് പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. യുവാക്കൾ തമ്മില്‍ എന്തെങ്കിലും തരത്തിലുള്ള വൈരാഗ്യം ഉള്ളതായി അറിയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്. പ്രദേശവാസിയായ അനു എന്നയാൾ ജോലികഴിഞ്ഞ് നടന്നു വരുമ്പോഴാണ് ബിനു റോഡില്‍ മരിച്ചു കിടക്കുന്നതായി കണ്ടത്.