തിരൂർ: ലേണിങ് ടെസ്റ്റ് പോലുമില്ലാതെ അനധികൃതമായി ലൈസൻസ് അനുവദിക്കുന്നതടക്കമുള്ള വൻ ക്രമക്കേട് തിരൂർ ജോ. ആർ.ടി.ഒ ഓഫിസിൽ നടക്കുന്നതായി വിജിലൻസിന്റെ കണ്ടെത്തൽ. ജോ. ആർ.ടി.ഒ ഓഫിസിൽ ഏഴ് മണിക്കൂറിലേറെ നേരം വിജിലൻസ് നടത്തിയ പരിശോധനയിലാണ് ഈ കണ്ടെത്തൽ.
ആൾമാറാട്ടത്തിലൂടെ ഡ്രൈവിങ് ലൈസൻസ് തരപ്പെടുത്തി നൽകുന്ന റാക്കറ്റ് ഇവിടെ പ്രവർത്തിക്കുന്നതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ഇതിനായി ഏജൻറുമാർ മുഖേന ഉദ്യോഗസ്ഥർ വൻ തുക സമ്പാദിച്ചതായാണ് വിവരം. വിദേശരാജ്യങ്ങളിൽനിന്നും ലൈസൻസിന് അപേക്ഷിക്കുന്നവർക്ക് ലേണേഴ്സ് ടെസ്റ്റ് നടത്തിയാൽ ലൈസൻസ് അനുവദിക്കാമെന്ന് ചട്ടമുണ്ടെങ്കിലും ഇവിടെ ഉദ്യോഗസ്ഥരും ഏജന്റുമാരും ഉൾപ്പെട്ട കോക്കസ് വൻ തുക കൈക്കൂലി വാങ്ങി ലേണേഴ്സ് ടെസ്റ്റിന് നാട്ടിലെത്താത്തവർക്ക് ലൈസൻസ് അനുവദിച്ചതായി മലപ്പുറത്ത് നിന്നെത്തിയ വിജിലൻസ് ടീം കണ്ടെത്തിയിട്ടുണ്ട്.
