പാലക്കാട്: പാലക്കാട് ജില്ല ആശുപത്രിയിലെ ചികിത്സാ പിഴവില്‍ വലതുകൈ മുറിച്ചു മാറ്റേണ്ടി വന്ന 9 വയസുകാരിയ്ക്ക് ഇതുവരെ കൃത്രിമകൈ ലഭിച്ചില്ല. പുതുവർഷത്തിലും സ്കൂളിൽ പോകാനാകാതെ വീട്ടില്‍ കഴിയുകയാണ് വിനോദിനി. കൃത്രിമകൈ വെക്കാൻ പണമില്ലാതെ വിഷമത്തിലാണ് കുട്ടിയുടെ വിട്ടുകാർ. കുടുംബത്തിന് ആകെ കിട്ടിയത് 2 ലക്ഷം രൂപ മാത്രമാണ്. കൈ മാറ്റിവെക്കുന്നതിനുള്ള സാമ്പത്തികം കുടുംബത്തിന് ഇല്ലെന്നും കളക്ടറെ കണ്ട് പരാതി അറിയിച്ചിട്ടുണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. സഹോദരനൊപ്പം കളിക്കുന്നതിനിടെ നിലത്ത് വീണതായിരുന്നു ഒമ്പതു വയസുകാരി വിനോദിനി. സെപ്റ്റംബര്‍ 24നായിരുന്നു അപകടം.
അന്ന് തന്നെ ചിറ്റൂര്‍ താലൂക്ക് ആശുപത്രിയില്‍ കാണിച്ചെങ്കിലും വലതു കൈയൊടിഞ്ഞതിനാല്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റാനായിരുന്നു നിര്‍ദേശം. കൈക്ക് മുറിവുമുണ്ടായിരുന്നു. ജില്ലാ ആശുപത്രിയില്‍ നിന്നും കൈക്ക് പ്ലാസ്റ്ററിട്ടു. കൈവിരലുകളില്‍ കുമിള പൊന്തിയതോടെ വീണ്ടും ആശുപത്രിയിലെത്തിയപ്പോഴേക്കും കൈ അഴുകിയ നിലയിലായിരുന്നു. പിന്നാലെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും കൈ മുറിച്ചു മാറ്റേണ്ടി വന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന കുട്ടിയുടെ ചികിത്സാ ചെലവിനും മുന്നോട്ടുള്ള പിന്തുണയും തേടി സമീപിച്ചിട്ടും സർക്കാരും ആരോഗ്യ വകുപ്പും തിരിഞ്ഞു നോക്കിയില്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും രണ്ട് ലക്ഷം രൂപ ധനസഹായം നല്‍കിയത്. എന്നാല്‍ ആ തുച്ഛമായ തുക വിനോദിനി എന്ന മിടുക്കിയുടെ നഷ്ടത്തിന് പകരമാവില്ല.
