സംസ്ഥാന സർക്കാരും പാർട്ടിയും നൽകിയ ഇടതു നിരീക്ഷകൻ എന്ന പദവി താൻ രാജി വച്ചിരിക്കുന്നു എന്ന് അഡ്വ. ബി.എൻ. ഹസ്കർ. ഇന്നുവരെ വാങ്ങിയ ശമ്പളവും മറ്റ് അനുകൂല്യങ്ങളും താൻ സർക്കാർ ഖജനാവിലേക്ക് തിരിച്ചടച്ചുവെന്നും ഔദ്യോഗിക വാഹനം ഡ്രൈവർ ഗൺമാൻ എന്നിവ തിരിച്ചയച്ചുവെന്നും ഔദ്യോഗിക വസതിയും ഒഴിഞ്ഞെന്നും ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ ഹസ്കർ പരിഹസിച്ചു.
ചാനൽ ചർച്ചകളിലെ മണിക്കൂറുകൾ നീളുന്ന അധ്വാനം ഒരു രാഷ്ട്രീയ പ്രവർത്തനമാണെന്ന് കരുതുന്നതുകൊണ്ട് താൻ ഇനി മുതൽ രാഷ്ട്രീയ നിരീക്ഷകൻ ആണെന്നും വിമർശകർക്ക് മറുപടിയെന്നോണം ‘പേടിച്ചു പോയെന്ന് പറഞ്ഞേക്കൂ” എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന തരത്തിൽ ഇനി ചാനൽ ചർച്ചകളിൽ പ്രതികരിക്കരുതെന്ന് കഴിഞ്ഞദിവസം ഹസ്കറിന് സിപിഎം മുന്നറിയിപ്പ് നൽകിയിതിന് പിന്നാലെയാണ് ഫേസ്ബുക്ക് കുറിപ്പിലുടെ ഹസ്കറിന്റെ പ്രതികരണം.കൊല്ലം ജില്ലാ കോടതി അഭിഭാഷക ബ്രാഞ്ച് യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ സോമപ്രസാദാണ് ബി എൻ ഹസ്കറിന് നിർദേശം നൽകിയത്.
