കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഉയർന്ന അൾട്രാവയലറ്റ് (UV) സൂചിക രേഖപ്പെടുത്തിയ സാഹചര്യത്തിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. അൾട്രാവയലറ്റ് രശ്മികൾ തുടർച്ചയായി ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്നതിനാൽ കർശനമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം.
പകൽ 10 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയുള്ള സമയത്താണ് അൾട്രാവയലറ്റ് രശ്മികൾ ശക്തമാകുന്നത്. അതിനാൽ ഈ സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കേണ്ടതാണ്.പുറംജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവരും ചർമ്മ-നേത്ര രോഗങ്ങളുള്ളവരും അതീവ ജാഗ്രത പുലർത്തണം.
പുറത്തിറങ്ങുമ്പോൾ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുന്നതിനൊപ്പം ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് ഉചിതമായിരിക്കും. മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും തെളിഞ്ഞ ആകാശമുള്ളപ്പോഴും യുവി സൂചിക ഉയർന്ന നിലയിലായിരിക്കും. കൂടാതെ, ജലാശയങ്ങളും മണൽ നിറഞ്ഞ പ്രതലങ്ങളും ഈ രശ്മികളെ പ്രതിഫലിപ്പിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുമെന്നതിനാൽ ഇത്തരം മേഖലകളിലുള്ളവർ ഇടവേളകളിൽ തണലിൽ വിശ്രമിക്കാൻ ശ്രദ്ധിക്കണം.
