നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്നു മുതൽ മദ്യനിരോധനം ഏർപ്പെടുത്തി. വോട്ടെടുപ്പ് അവസാനിക്കുന്നത് വരെയുള്ള 48 മണിക്കൂർ സമയമാണ് ‘ഡ്രൈ ഡേ’ ആയി പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് വൈകുന്നേരം 7 മണി മുതൽ വ്യാഴാഴ്ച വൈകുന്നേരം വരെ മദ്യശാലകൾ അടഞ്ഞുകിടക്കും. വോട്ടെണ്ണൽ ദിനമായ മെയ് നാലിനും മദ്യവിൽപനയ്ക്ക് നിരോധനമുണ്ടാകും.
ഈ ദിവസങ്ങളിൽ മദ്യം സംഭരിക്കാനോ വിതരണം ചെയ്യാനോ ഉപയോഗിക്കാനോ പാടില്ലെന്ന് അധികൃതർ വ്യക്തമാക്കി. ക്ലബ്ബുകൾ, ഹോട്ടലുകൾ എന്നിവയ്ക്കും ഈ നിയന്ത്രണം ബാധകമാണ്. അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാജമദ്യക്കടത്ത് തടയാൻ അതിർത്തികളിൽ കർശന പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ പോലീസിനും എക്സൈസിനും നിർദ്ദേശം നൽകി.
ഇന്ന് വൈകിട്ട് 6 മണിക്ക് പരസ്യപ്രചാരണം അവസാനിക്കുന്നതോടെ വോട്ടെടുപ്പിന് മുന്നോടിയായുള്ള കർശന നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ വരും. ജനപ്രാതിനിധ്യ നിയമപ്രകാരം പൊതുയോഗങ്ങൾ, പ്രകടനങ്ങൾ, സംഗീത പരിപാടികൾ തുടങ്ങിയവയ്ക്ക് നിരോധനമുണ്ട്. സിനിമ, ടെലിവിഷൻ, റേഡിയോ എന്നിവ വഴി തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതും അനുവദനീയമല്ല. വോട്ടർമാർക്ക് ഭയരഹിതമായി സമ്മതിദാനാവകാശം വിനിയോഗിക്കാനുള്ള സാഹചര്യം ഉറപ്പാക്കുന്നതിനാണ് ഈ നടപടികൾ. പത്രങ്ങളിൽ രാഷ്ട്രീയ പരസ്യങ്ങൾ നൽകുന്നതിന് മീഡിയ സർട്ടിഫിക്കേഷൻ ആൻഡ് മോണിറ്ററിങ് കമ്മിറ്റിയുടെ മുൻകൂർ അനുമതി നിർബന്ധമാണ്.
