കാസർഗോഡ് മഞ്ചേശ്വരത്ത് യുഡിഎഫ് വ്യാപകമായി കള്ളവോട്ടിന് ശ്രമം നടത്തുന്നതായി ബിജെപി. നാട്ടിലെത്താത്ത പ്രവാസി വോട്ടുകൾ പോൾ ചെയ്യിക്കാൻ യുഡിഎഫ് ശ്രമിക്കുന്നെന്ന് ആരോപിച്ച് ബിജെപി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പ്രവാസി വോട്ടേഴ്സിന്റെ സ്ലിപ്പുകൾ യുഡിഎഫ് പ്രവർത്തകർ ശേഖരിച്ചതിന് തെളിവുണ്ടെന്ന് എൻഡിഎ സ്ഥാനാർഥി കെ സുരേന്ദ്രൻ പറഞ്ഞു.
2016 ൽ എൻഡിഎ സ്ഥാനാർത്ഥി കെ സുരേന്ദ്രൻ മഞ്ചേശ്വരത്ത് തോറ്റത് 89 വോട്ടുകൾക്ക്. അന്ന് സ്ഥലത്തില്ലാത്ത പ്രവാസി വോട്ടുകൾ യു ഡി എഫ് പ്രവർത്തകർ പോൾ ചെയ്തത് ചൂണ്ടിക്കാട്ടി കെ സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. കള്ള വോട്ടിന്റെ രേഖകൾ കോടതിയിൽ ഹാജരാക്കിയെങ്കിലും അന്ന് യുഡിഎഫ് സ്ഥാനാർത്ഥിയായി മഞ്ചേശ്വരത്ത് വിജയിച്ച പി വി അബ്ദുൽ റസാക്ക് മരിച്ചതോടെ കെ സുരേന്ദ്രൻ കേസ് പിൻവലിച്ചു. നാളെ പോളിംഗ് ബൂത്തിലേക്ക് വോട്ടർമാർ എത്തും മുൻപാണ് ബിജെപി വീണ്ടും കള്ളവോട്ട് ആരോപണവുമായി രംഗത്തെത്തിയത്. 8000 പ്രവാസികളുടെ വോട്ടർ സ്ലിപ്പുകൾ യുഡിഎഫ് പ്രവർത്തകർ ശേഖരിച്ചിട്ടുണ്ടെന്നും മുസ്ലിം ലീഗ് ശക്തി കേന്ദ്രങ്ങളിൽ കള്ള വോട്ടിന് ശ്രമം നടക്കുന്നെന്നും കെ സുരേന്ദ്രൻ.
മഞ്ചേശ്വരം, കുമ്പള, മംഗൾപ്പാടി, വോർക്കാടി പഞ്ചായത്തുകളിൽ കള്ളവോട്ട് നടക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ച പരാതി.
മുസ്ലീം ലീഗിന് മാത്രം സ്വാധീനമുള്ള 33 ബൂത്തുകൾ കേന്ദ്രീകരിച്ചാണ് കള്ളവോട്ടിന് ശ്രമിക്കുന്നതെന്നും ബിജെപി നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് മുന്നേ തോൽവി ഭയന്നുള്ള നീക്കമാണ് ബിജെപിയുടെതെന്ന് യുഡിഎഫ് ആരോപിച്ചു.
