കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിൽ കോഴിക്കോട്, പാലക്കാട് ജില്ലകളിലെ രാഷ്ട്രീയ സാഹചര്യം വിലയിരുത്തി സി.പി.എം. കോഴിക്കോട് ജില്ലയിൽ 13 സീറ്റുകളിൽ നാലെണ്ണത്തിൽ മാത്രമാണ് പാർട്ടി പൂർണ്ണമായ വിജയം ഉറപ്പിക്കുന്നത്. ബേപ്പൂർ, ബാലുശ്ശേരി, കോഴിക്കോട് നോർത്ത്, എലത്തൂർ എന്നീ മണ്ഡലങ്ങൾ സുരക്ഷിതമാണെന്ന് പാർട്ടി കണക്കുകൂട്ടുന്നു.
അതേസമയം വടകര, കൊടുവള്ളി, കോഴിക്കോട് സൗത്ത്, നാദാപുരം എന്നീ നാല് മണ്ഡലങ്ങളിൽ തിരിച്ചടിയുണ്ടാകുമെന്നാണ് പാർട്ടിക്കുള്ളിലെ പ്രാഥമിക വിലയിരുത്തൽ. വടകരയിൽ എസ്.ഡി.പി.ഐ സ്ഥാനാർത്ഥി പിടിക്കുന്ന വോട്ടുകൾ നിർണ്ണായകമാകും. പേരാമ്പ്രയിലും കുറ്റ്യാടിയിലും പാർട്ടി വോട്ടുകൾക്കപ്പുറം സ്ഥാനാർത്ഥികളുടെ വ്യക്തിപരമായ സ്വാധീനം കൂടി തുണച്ചാൽ മാത്രമേ വിജയസാധ്യതയുള്ളൂ. തിരുവമ്പാടി, കുന്നമംഗലം, കൊയിലാണ്ടി എന്നിവിടങ്ങളിൽ കടുത്ത പോരാട്ടമാണ് നടന്നതെന്നും പാർട്ടി നിരീക്ഷിക്കുന്നു.
പാലക്കാട് സിറ്റിംഗ് സീറ്റുകൾ നിലനിർത്തും
പാലക്കാട് ജില്ലയിൽ സിറ്റിംഗ് സീറ്റുകൾ നിലനിർത്തുമെന്നും പത്ത് മണ്ഡലങ്ങളിലും വിജയം ഉറപ്പാണെന്നുമാണ് ജില്ലാ സെക്രട്ടേറിയറ്റിന്റെ വിലയിരുത്തൽ. മന്ത്രി എം.ബി. രാജേഷും വി.ടി. ബൽറാമും ഏറ്റുമുട്ടിയ തൃത്താലയിൽ ഇത്തവണയും വിജയം ആവർത്തിക്കുമെന്ന് പാർട്ടി കണക്കുകൂട്ടുന്നു. എന്നാൽ പാലക്കാട്, മണ്ണാർക്കാട് മണ്ഡലങ്ങൾ തിരിച്ചുപിടിക്കുന്ന കാര്യത്തിൽ പാർട്ടിക്ക് ഇപ്പോഴും ആശങ്കയുണ്ട്. പാലക്കാട് സീറ്റ് പിടിച്ചെടുക്കാൻ 15,000 വോട്ടുകൾ അധികമായി വേണ്ടിവരുമെന്നാണ് വിലയിരുത്തൽ.
കോങ്ങാട് മണ്ഡലത്തിൽ ബി.ജെ.പി കോൺഗ്രസിനെയും, മലമ്പുഴയിൽ കോൺഗ്രസ് ബി.ജെ.പി യെയും സഹായിക്കുന്ന രീതിയിൽ വോട്ട് കച്ചവടം നടന്നതായും സി.പി.എം ആരോപിക്കുന്നു. എങ്കിലും ഈ രണ്ട് മണ്ഡലങ്ങളിലും ജയസാധ്യതയുണ്ടെന്നാണ് ജില്ലാ നേതൃത്വത്തിന്റെ റിപ്പോർട്ട്. മെയ് രണ്ടിന് വോട്ടെണ്ണൽ നടക്കുമ്പോൾ ജില്ലയിൽ എൽ.ഡി.എഫ് മേധാവിത്വം നിലനിർത്തുമെന്നും യോഗം വിലയിരുത്തി.
