കൊച്ചി: വൈദ്യുതി മുടങ്ങുന്നതിനാല്‍ ജനങ്ങള്‍ ഓഫീസില്‍ വന്ന് അസഭ്യം പറയുന്നുവെന്നും അതിനാല്‍ സുരക്ഷ വേണമെന്നും ആവശ്യപ്പെട്ട് കെഎസ്ഇബി ജീവനക്കാര്‍. ആലുവ വെസ്റ്റ് സെക്ഷന്‍ ഓഫീസിലെ ജീവനക്കാരാണ് പൊലീസില്‍ അപേക്ഷ നല്‍കിയത്.
ഫീഡറുകള്‍ തനിയെ ഡ്രിപ്പാകുന്നത് മൂലം വൈദ്യുതി മുടങ്ങുന്ന സാഹചര്യമുണ്ട്. ഈ സമയം ജനങ്ങള്‍ ഓഫീസില്‍ വന്ന് ജീവനക്കാരെ അസഭ്യം പറയുകയാണ്. കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുന്നു. അതിനാല്‍ രാത്രി സുരക്ഷ ഒരുക്കണമെന്നാണ് ജീവനക്കാര്‍ അപേക്ഷയില്‍ പറയുന്നത്.
അര്‍ദ്ധരാത്രിയിലെ പവര്‍ കട്ടിനെത്തുടർന്ന് കോഴിക്കോട് പന്നിയങ്കര കെഎസ്ഇബി ഓഫീസിലേക്കും പ്രതിഷേധം നടന്നിരുന്നു. നാട്ടുകാരും കെഎസ്യു പ്രവര്‍ത്തകരുമാണ് പ്രതിഷേധം നടത്തിയത്. പുലര്‍ച്ച ഒരുമണി മുതല്‍ രണ്ട് വരെയാണ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഏകദേശം രണ്ടുമണിവരെ പ്രതിഷേധം തുടർന്നു. ഇന്ന് മുതല്‍ നിയന്ത്രണം ഉണ്ടാകില്ല എന്ന ഉറപ്പിനെ തുടര്‍ന്നാണ് പ്രതിഷേധം അവസാനിപ്പിച്ചത്.
