ചെറുവണ്ണൂർ കാർ തീപിടിത്തം: പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവ് രജിൻലാലും മരിച്ചു

news image
May 23, 2026, 2:01 pm GMT+0000 payyolionline.in

വടകര : പേരാമ്പ്ര ചെറുവണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗർഭിണിയായ യുവതി മരിച്ച സംഭവത്തിൽ കടുത്ത പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഭർത്താവും മരണത്തിന് കീഴടങ്ങി. ചെറുവണ്ണൂർ കക്കറമുക്ക് പൂവത്തുംചാൽ സ്വദേശി രജിൻലാൽ (32) ആണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. അപകടത്തിൽ 65 ശതമാനത്തിലധികം പൊള്ളലേറ്റ രജിൻലാൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.

കഴിഞ്ഞ മെയ് 15-ന് രാത്രി ഒൻപത് മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തം അരങ്ങേറിയത്. രജിൻലാലും ഭാര്യയും ആറുമാസം ഗർഭിണിയുമായ സോനയും സഞ്ചരിച്ച മാരുതി സ്വിഫ്റ്റ് കാറിനാണ് ചെറുവണ്ണൂർ കക്കറമുക്ക് റോഡിൽ വെച്ച് തീപിടിച്ചത്. കാറിന്റെ പിൻസീറ്റിലിരിക്കുകയായിരുന്ന സോന സംഭവസ്ഥലത്തുതന്നെ പൊള്ളലേറ്റ് മരിച്ചിരുന്നു.

 

അന്വേഷണം നിർണ്ണായക വഴിത്തിരിവിൽ

അപകടത്തിന് കാരണം ഷോർട്ട് സർക്യൂട്ടോ യാന്ത്രിക തകരാറോ അല്ലെന്നും കാറിനുള്ളിൽ പെട്രോളിന്റെ സാന്നിധ്യമുണ്ടായിരുന്നുവെന്നും ഫോറൻസിക്, മോട്ടോർ വാഹന വകുപ്പ് പരിശോധനകളിൽ കണ്ടെത്തിയിരുന്നു. സംഭവദിവസം സോന പേരാമ്പ്രയിലെ പെട്രോൾ പമ്പിൽ നേരിട്ടെത്തി കാനിൽ പെട്രോൾ വാങ്ങുന്നതിന്റെ സി.സി.ടി.വി (CCTV) ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

 

കാറിൽ പെട്രോളിന്റെ മണം അനുഭവപ്പെട്ടതിനെക്കുറിച്ച് താൻ ചോദിച്ച ഉടൻ തന്നെ പിൻസീറ്റിൽ നിന്ന് തീപടരുകയായിരുന്നുവെന്നാണ് രജിൻലാൽ മുൻപ് നൽകിയ പ്രാഥമിക മൊഴി. എന്നാൽ, രജിൻലാലിന്റെ ഭാഗത്തുനിന്നുണ്ടായ മാനസിക പീഡനങ്ങളാണ് ദുരന്തത്തിന് വഴിവെച്ചതെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് സോനയുടെ കുടുംബം. കേസിൽ മെഡിക്കൽ കോളേജ് അധികൃതരുടെ സാന്നിധ്യത്തിൽ മജിസ്ട്രേറ്റ് രജിൻലാലിന്റെ മരണമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന മേപ്പയൂർ പോലീസും പേരാമ്പ്ര ഡി.വൈ.എസ്.പിയും ഈ മൊഴിയുടെ അടിസ്ഥാനത്തിൽ തുടർനടപടികളിലേക്ക് കടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe