കോഴിക്കോട് : യുവതിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതി പിടിയിൽ. മാറാട് നീർമൂച്ചി സ്വദേശി അലി അക്ബർ (50) ആണ് പിടിയിലായത്. 2021 മുതൽ മാറാട് സ്വദേശിനിയായ യുവതിയെ പ്രതി, ലൈംഗിക ഉദ്ദേശത്തോടെ ഫോണിലൂടെയും അല്ലാതെയും പിന്തുടരുകയും, ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞ് ശല്യം ചെയ്യുകയും, ഇല്ലെങ്കിൽ കഴുത്തറുത്ത് കൊല്ലുമെന്നും യുവതിയുടെ മകളുടെ കല്യാണം മുടക്കുമെന്നും ഭീഷണിപ്പെടുത്തുകയുമായിരുന്നു.
യുവതിയുടെ പരാതിയിൽ മാറാട് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത്, പ്രതിയെ മാറാട് വച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതിക്കെതിരെ മാറാട് പൊലീസ് സ്റ്റേഷനിൽ പൊതുജന ശല്യത്തിന് കേസ് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. മാറാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അശ്വിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
