ന്യൂഡൽഹി: പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള നിർണായക ബിൽ ഇന്ന് ലോക്സഭയിൽ അവതരിപ്പിക്കുമ്പോൾ പ്രതിപക്ഷം അതിനെ പിന്തുണച്ചേക്കുമെന്ന് സന്തോഷ് കുമാർ എം.പി വ്യക്തമാക്കുന്നു. എന്നാൽ ബിൽ കൊണ്ടുവന്നതുകൊണ്ട് മാത്രം ചോദ്യപേപ്പർ ചോർച്ചയ്ക്ക് പൂർണ്ണമായ പരിഹാരമാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം ധർമേന്ദ്ര പ്രധാനിന്റെ രാജിയോടെ പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന് നേടിക്കഴിഞ്ഞതായും അദ്ദേഹം പ്രതികരിച്ചു.
വിദ്യാഭ്യാസ ബില്ലിന്മേലുള്ള ചർച്ചയിൽ സജീവമായി പങ്കാളികളാകാനാണ് പ്രതിപക്ഷത്തിന്റെ തിരുമാനമെങ്കിലും അയോധ്യ, ഇ20 പെട്രോൾ തുടങ്ങിയ മറ്റ് പ്രധാനപ്പെട്ട വിവിധ വിഷയങ്ങളിൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമെന്ന സൂചനയും എം.പി നൽകി. വരും ദിവസങ്ങളിൽ ഈ വിഷയങ്ങളെല്ലാം പാർലമെന്റിൽ ശക്തമായി ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആയിരം വട്ടം മാപ്പ് പറയണം എന്ന കാര്യത്തിൽ യാതൊരുവിധ സംശയവുമില്ലെന്ന് സന്തോഷ് കുമാർ പറഞ്ഞു. മോദി സർക്കാരിനെ നേരിടാൻ പ്രതിപക്ഷത്തിന് കഴിയില്ലെന്ന മുൻപുണ്ടായിരുന്ന അന്തരീക്ഷം ഇപ്പോൾ പൂർണ്ണമായി മാറിയിരിക്കുകയാണെന്നും, വരും ദിവസങ്ങളിൽ കൂടുതൽ വർദ്ധിത വീര്യത്തോടെ അണിനിരക്കാൻ പ്രതിപക്ഷത്തിന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
