മഞ്ചേരി നഗരസഭ കൗൺസിലറുടെ കൊലപാതകം; കോടതിയിൽ ഹാജരാകാതെ മുങ്ങിയ ഒന്നാം പ്രതി പിടിയിൽ

news image
Aug 2, 2026, 10:54 am GMT+0000 payyolionline.in

മഞ്ചേരി: മലപ്പുറം മഞ്ചേരി നഗരസഭ കൗൺസിലറായിരുന്ന തലാപ്പിൽ അബ്ദുൾ ജലീലിന്റെ കൊലപാതകത്തിൽ മുങ്ങിയ ഒന്നാം പ്രതി പിടിയിൽ.നെല്ലിക്കുത്ത് കോട്ടക്കുത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവാണ് (29) പിടിയിലായത്. കേസിൻ്റെ വിധി പറയുന്ന വ്യാഴാഴ്ച ഇയാൾ കോടതിയിൽ ഹാജരാകാതെ മുങ്ങുകയായിരുന്നു. പ്രതി ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി കേസ് മാറ്റി വെക്കുകയും പ്രതിയുടെ ജാമ്യം റദ്ദാക്കുകയും ചെയ്തു. കേസ് വീണ്ടും പരിഗണിച്ച കോടതി ഒന്നാം പ്രതിയുടെ രണ്ട് ജാമ്യക്കാർക്കെതിരെ കേസെടുക്കാനും ഒരോ ലക്ഷം രൂപ വീതം കോടതിയിൽ കെട്ടിവെക്കാനും ഉത്തരവിട്ടിരുന്നു. കേസിലെ മറ്റ് പ്രതികളായ നെല്ലിക്കുത്ത് ഒലിപ്രക്കാട് പതിയൻതൊടിക വീട്ടിൽ അബ്ദുൽ മാജിദ് (30), പാണ്ടിക്കാട് വള്ളുവങ്ങാട് സൗത്ത് സ്വദേശി കറുത്തേടത്ത് വീട്ടിൽ ഷംസീർ (36) എന്നിവർ വ്യാഴാഴ്ച കോടതിയിൽ ഹാജരായിരുന്നു. കേസ് അടുത്തതായി പരിഗണിക്കുന്ന ഓഗസ്റ്റ് അഞ്ചിന് മുമ്പായി പ്രതിയെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതമാക്കിയതിനിടെയാണ് ഷുഹൈബ് പിടിയിലാകുന്നത്.

2022 മാർച്ച് 29ന് രാത്രിയിലാണ് കൊച്ചു പ്രതിയായ അക്രമ സംഭവം നടന്നത്. സ്ഥലക്കച്ചവടവുമായി ബന്ധപ്പെട്ട് പാലക്കാട്ടുനിന്ന് മടങ്ങുകയായിരുന്ന അബ്ദുൽ ജലീലും സംഘവും സഞ്ചരിച്ചിരുന്ന കാറിന്റെ ലൈറ്റ് കണ്ണിലേക്ക് അടിച്ചെന്ന് ആരോപിച്ച് ബൈക്ക് യാത്രക്കാരായ ഷുഹൈബും മാജിദും ഒലിപ്രക്കാട്ടുവെച്ച് വാക്കേറ്റമുണ്ടാക്കുകയായിരുന്നു. ഇതിനിടെ ഷുഹൈബ് ഹെൽമറ്റ് ഉപയോഗിച്ച് കാറിന്റെ പിൻഭാഗത്തെ ഗ്ലാസ് തകർക്കുകയായിരുന്നു. പിന്നാലെ ഷംസീറിനെ സ്ഥലത്തേക്ക് ഫോണിൽ വിളിച്ചുവരുത്തുകയും ചെയ്തു. വാഹനത്തിന്റെ പൊട്ടിയ ഗ്ലാസ് കൗൺസിലർ അടക്കമുള്ള സംഘം പരിശോധിക്കുന്നതിനിടെ പ്രതികൾ കരിങ്കല്ല് ഉപയോഗിച്ച് അബ്ദുൽ ജലീലിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു.ഷുഹൈബായിരുന്നു അബ്ദുൾ ജലീലിന്റെ തലയ്ക്ക് കല്ലുകൊണ്ട് അടിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മാർച്ച് 30ന് മരണപ്പെടുകയായിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe