കോഴിക്കോട് : ജാതിയും മതവും ദേശവുമൊന്നും നോക്കാതെ 7049 അമ്മമാർ ചേർന്ന് അഞ്ചു വർഷം കൊണ്ട് കോഴിക്കോട് മെഡിക്കൽ കോളജിലെ മുലപ്പാൽ ബാങ്കിന് ദാനം ചെയ്തത് 1325.86 ലിറ്റർ പാൽ. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇവിടെയെത്തിയ 3381 കുഞ്ഞുങ്ങൾക്കായി 1284.74 ലിറ്റർ മുലപ്പാൽ വിതരണം ചെയ്തു.
2021 സെപ്റ്റംബറിലാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ മാതൃശിശു വിഭാഗത്തിൽ മുലപ്പാൽ ബാങ്ക് ആരംഭിച്ചത്. കേരളത്തിൽ സർക്കാർ മെഡിക്കൽ കോളേജിൽ ആദ്യമായി മുലപ്പാൽ ബാങ്കിന് തുടക്കമിട്ടത് കോഴിക്കോട്ടാണ്. തുടക്കത്തിൽ പ്രതികരണം കുറവായിരുന്നെങ്കിലും നിരന്തരമായ ബോധവത്കരണത്തിലൂടെയും അമ്മമാരുടെ പ്രചാരണത്തിലൂടെയും ആളുകളുടെ മനോഭാവത്തിൽ വലിയ മാറ്റമുണ്ടാക്കാൻ സാധിച്ചു.
കേന്ദ്രസർക്കാർ നിർദേശിച്ചിട്ടുള്ള എച്ച്.ഐ.വി, ഹെപ്പറ്റൈറ്റിസ് ബി, ഹെപ്പറ്റൈറ്റിസ് സി തുടങ്ങിയ രക്തപരിശോധനാ ഫലങ്ങൾ നെഗറ്റീവായ, ആരോഗ്യപ്രശ്നങ്ങളില്ലാത്ത അമ്മമാരിൽ നിന്നാണ് പാൽ സ്വീകരിക്കുന്നത്. ശേഖരിക്കുന്ന പാൽ പാസ്ചറൈസേഷന് ശേഷം മൈനസ് 20 ഡിഗ്രി താപനിലയുള്ള ഡീപ് ഫ്രീസറിൽ സൂക്ഷിക്കും. ഇങ്ങനെ 4 മുതൽ 6 മാസം വരെ പാൽ കേടുകൂടാതെ സൂക്ഷിക്കാം. ആവശ്യാനുസരണം റഫ്രിജറേറ്ററിലേക്ക് മാറ്റി, പിന്നീട് സാധാരണ അന്തരീക്ഷ താപനിലയിലാക്കിയ ശേഷമാണ് കുഞ്ഞുങ്ങൾക്ക് നൽകുന്നത്.
മെഡിക്കൽ കോളജിലെ എൻ.ഐ.സി.യുവിൽ ദിവസവും നൂറോളം കുഞ്ഞുങ്ങളും വാർഡുകളിൽ തൊണ്ണൂറിലധികം കുഞ്ഞുങ്ങളും ഉണ്ടാകാറുണ്ട്. ഡോക്ടർമാരുടെ നിർദേശപ്രകാരം അമ്മയ്ക്ക് പാലില്ലാത്ത സാഹചര്യങ്ങളിൽ, പ്രത്യേകിച്ച് മാസം തികയാതെ പ്രസവിച്ചതും കുറഞ്ഞ ശരീരഭാരമുള്ളതുമായ കുഞ്ഞുങ്ങൾക്കാണ് ഇതിൽ മുൻഗണന നൽകുന്നത്.
ഇപ്പോഴും ബാങ്കിലേക്ക് ധാരാളം പാൽ ആവശ്യമുണ്ടെന്ന് നിയോനാറ്റോളജി അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ.എസ്. ദീപ അറിയിച്ചു. തുടർച്ചയായി 163 തവണ പാൽ നൽകിയ ബാലുശ്ശേരി കണ്ണാടിപ്പൊയിൽ സ്വദേശിനി രശ്മി ബിജേഷ് ഇന്ത്യ ബുക്സ് ഓഫ് റെക്കോഡ്സിൽ ഇടംപിടിച്ചിരുന്നു. രക്തദാനം പോലെ തന്നെ മുലപ്പാൽ ദാനവും പ്രോത്സാഹിപ്പിക്കപ്പെടേണ്ട ഒന്നാണെന്ന് സി.എൽ.എം.സി കോ-ഓർഡിനേറ്റർ ഡോ. ഷംന ഹനീഫും, സ്വന്തം പാൽ തന്നെയാണ് കുഞ്ഞിന് ഏറ്റവും മികച്ചതെന്ന് സൂപ്രണ്ട് ഡോ. അരുൺ പ്രീതും ചൂണ്ടിക്കാട്ടി.
