ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടേക്കും; കേരളത്തിൽ വ്യാപക മഴയ്ക്കു സാധ്യത

news image
Oct 17, 2022, 10:07 am GMT+0000 payyolionline.in

തിരുവനന്തപുരം: കേരളത്തിൽ വെള്ളിയാഴ്ച വരെ വ്യാപക മഴയ്ക്കു സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിനെത്തുർന്നു വിവിധ ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെലോ അലർട്ട്. ചൊവ്വാഴ്ച ഈ ജില്ലകൾ കൂടാതെ കോഴിക്കോട്ടും യെലോ അലർട്ടുണ്ട്.

നിലവിൽ തെക്ക് കിഴക്കൻ അറബികടലിൽ, കേരള തീരത്തിന് സമീപത്തായി ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇതിൽനിന്നും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ വരെ കേരളത്തിനും തമിഴ്നാടിനും മുകളിലൂടെ ന്യൂനമർദ പാത്തിയും സ്ഥിതിചെയ്യുന്നുണ്ട്. തെക്ക് പടിഞ്ഞാറൻ അറബിക്കടലിൽ മറ്റൊരു ചക്രവാതചുഴിയും നിലനിൽക്കുന്നു.തെക്കൻ ആൻഡമാൻ കടലിനു മുകളിലും ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ചയോടെ ഇതു വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമായി ശക്തിപ്രാപിക്കാനാണ് സാധ്യത. തുടർന്നു പടിഞ്ഞാറു വടക്കുപടിഞ്ഞാറൻ ദിശയിൽ സഞ്ചരിച്ചു തുടർന്നുള്ള 48 മണിക്കൂറിൽ കൂടുതൽ ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇതിന്റെ ഫലമായി കേരളത്തിൽ കേരളത്തിൽ ഇന്നു മുതൽ വെള്ളിയാഴ്ച വ്യാപകമായ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മറ്റു ദിവസങ്ങളിലെ യെലോ അലർട്ട്

∙ ബുധൻ (19-10-2022): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്

∙ വ്യാഴം (20-10-2022): എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ

∙ വെള്ളി (21-10-2022): പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി

മത്സ്യത്തൊഴിലാളി ജാഗ്രതാ നിർദേശം

കേരള-കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനു തടസ്സമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ലക്ഷദ്വീപ് തീരത്ത്‌ ഇന്നു മത്സ്യബന്ധനത്തിനു വിലക്കുണ്ട്. ലക്ഷദ്വീപ് തീരത്ത്‌ ഇന്നു മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റര്‍ വരെ വേഗതയിലും ചിലവസരങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റര്‍ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe