കോഴിക്കോട്: കാപ്പ നിയമപ്രകാരം നാടുകടത്തിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ ഉപാധികൾ ലംഘിച്ചതിനെ തുടർന്ന് പോലീസ് പിടികൂടി. കോഴിക്കോട് അരക്കിണർ മാത്തോട്ടം സ്വദേശി അൻസാറി(36) നെയാണ് കാപ്പാ നിയമം ലംഘിച്ചതിനെ തുടർന്ന് ബേപ്പൂർ പോലീസ് പിടികൂടിയത്. ബേപ്പൂർ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ഇയാളുടെ പേരിൽ നിരവധി കേസുകളുണ്ട്. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വെള്ളയിൽ, നടക്കാവ്, ടൗൺ, മാറാട്, കസബ, പന്നിയങ്കര, ബേപ്പൂർ, ചെമ്മങ്ങാട്, കൊണ്ടോട്ടി തുടങ്ങിയ പോലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ കേസുകളുണ്ട്.
മയക്കുമരുന്ന് ഉപയോഗിച്ച് ആളുകളെ ഭീഷണിപ്പെടുത്തൽ, കവർച്ച, ആളുകളെ തടഞ്ഞു നിർത്തി ഗുരുതരമായ ദേഹോപദ്രവം, കൊലപാതക ശ്രമം തുടങ്ങിയ കേസുകളാണ് ഇയാൾക്കെതിരെയുള്ളത്. തുടരെ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടതിനെ തുടർന്നാണ് കാപ്പ നിയമം ചുമത്തി കോഴിക്കോട് സിറ്റി പോലീസ് പരിധിയിൽ ഒരു വർഷക്കാലത്തേക്ക് പ്രവേശിക്കുന്നതിൽ നിന്നും, എന്തെങ്കിലും വിധത്തിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിൽ നിന്നും വിലക്കിയത്. എന്നാൽ അൻസാർ നിയമം ലംഘിച്ച് വീട്ടിൽ എത്തുകയായിരുന്നു.
