വടകര: എം.ഡി.എം.എ. വിൽപനയുമായി ബന്ധപ്പെട്ട് ബാങ്ക് അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ നടത്തിയ അധ്യാപിക വടകര പോലീസിന്റെ പിടിയിലായി. കൂരാച്ചുണ്ട് ചെറുകാട് കാപ്പുമുക്ക് വീട്ടിൽ കാവ്യയാണ് അറസ്റ്റിലായത്.
ലഹരിമരുന്ന് സംഘത്തിന്റെ പ്രധാന സാമ്പത്തിക ഇടപാടുകൾ കാവ്യയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് നടന്നിരുന്നത്. മയക്കുമരുന്ന് ആവശ്യമുള്ളവർ പണം കാവ്യയുടെ അക്കൗണ്ടിലേക്ക് ഗൂഗിൾ പേ വഴിയും മറ്റും അയച്ചു നൽകും. പണം എത്തിയെന്ന് ഉറപ്പാക്കിയ ശേഷം മറ്റ് കണ്ണികൾ വഴിയാണ് ആവശ്യക്കാർക്ക് ലഹരി എത്തിച്ചിരുന്നത്. കാവ്യ നേരിട്ട് മയക്കുമരുന്ന് കൈമാറിയിരുന്നില്ല. ഈ അക്കൗണ്ട് വഴി ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ നടന്നതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം എം.ഡി.എം.എ. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മരുതോങ്കര സ്വദേശിനി കീർത്തനയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കീർത്തനയെ ചോദ്യം ചെയ്തതിൽ നിന്നും സാമ്പത്തിക രേഖകൾ പരിശോധിച്ചതിൽ നിന്നുമാണ് പോലീസിന് കാവ്യയെക്കുറിച്ച് സൂചന ലഭിക്കുന്നത്.
നേരിട്ട് രംഗത്തിറങ്ങാതെ അക്കൗണ്ടുകൾ മാത്രം കേന്ദ്രീകരിച്ച് ലഹരി ശൃംഖലയുടെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിച്ചു വന്ന കാവ്യയെ വടകര പോലീസ് തന്ത്രപരമായി വലയിലാക്കുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും
