ആലപ്പുഴ: കരുവാറ്റ കൊലപാതകത്തിൽ പ്രതികളായ കുട്ടികളെ തെളിവെടുപ്പ് നടത്താൻ അനുമതി നൽകിയ ജുവനൈൽ ജസ്റ്റിസ് ബോർഡ് ഉത്തരവ് ഹൈക്കോടതി ശരിവെച്ചു. പൊതുയിടങ്ങളിൽ തെളിവെടുപ്പ് നടത്തുന്നതിനെതിരെ പ്രതികൾ നൽകിയ അപ്പീൽ ഹൈക്കോടതി തള്ളി. കുട്ടികളായ പ്രതികളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കി തെളിവെടുപ്പ് നടത്താമെന്ന് കോടതി വ്യക്തമാക്കി.
മാധ്യമങ്ങളെയും സാമൂഹിക മാധ്യമങ്ങളെയും അകറ്റി നിർത്താൻ ജെജെബി നൽകിയ മാർഗനിർദ്ദേശങ്ങൾ പര്യാപ്തമെന്ന് കോടതി വിലയിരുത്തി. ആഗസ്റ്റ് പതിനാറിന് രാത്രിയാണ് ശിവൻകുട്ടി എന്ന വയോധികനെ കൗമാര സംഘം കരുവാറ്റയിലെ വാടക വീട്ടിൽ വച്ച് ക്രൂരമായി കൊലപ്പെടുത്തിയത്. മോഷണം ലക്ഷ്യമിട്ടായിരുന്നു കൊലപാതകമെന്നാണ് പൊലീസ് നിഗമനം. വയോധികൻ മോശമായി പെരുമാറിയതിൻറെ പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്ന് സൂചിപ്പിക്കുന്ന മൊഴി ബന്ധുവായ പതിമൂന്നുകാരി നൽകിയിട്ടുണ്ടെങ്കിലും ഇതിലെ വസ്തുത പൊലീസ് ഇനിയും സ്ഥിരീകരിച്ചിട്ടില്ല.
