കോഴിക്കോട്: പേരക്കുട്ടികൾക്കൊപ്പം കളിക്കുകയായിരുന്ന എട്ടുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മധ്യവയസ്കനെ 42 വർഷം കഠിന തടവിന് ശിക്ഷിച്ച് കോടതി. കേന്ദ്രസർക്കാർ സ്ഥാപനമായ കോഴിക്കോട് കൂത്താളിയിലെ ജില്ലാകൃഷി ഫാമിലെ ജീവനക്കാരൻ പെരുവണ്ണാമൂഴി കല്ലിപ്പറമ്പിൽ ചന്ദ്രനെ(56) യാണ് നാദാപുരം ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് ദേവൻ കെ. മേനോൻ ശിക്ഷിച്ചത്. ഇയാൾക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്.
2024 ജനുവരിയിലാണ് ഇയാൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പല ദിവസങ്ങളിലായി ഉപദ്രവിച്ചത്. ഇയാളുടെ മകളുടെ മക്കൾക്കൊപ്പം കളിക്കാറുണ്ടായിരുന്ന കുട്ടിയാണ് അതിക്രമിത്തിനിരയായത്. കളിക്കുന്ന സമയത്ത് ഇയാൾ കുട്ടിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പരാതിയിൽ പറയുന്നത്. തുടർന്ന് വിവരം കുട്ടി തന്നെ സ്കൂൾ ഹെഡ്മാസ്റ്ററെ അറിയിക്കുകയായിരുന്നു.
സ്കൂൾ അധികൃതരാണ് പൊലീസിൽ ബന്ധപ്പെട്ടത്. പെരുവണ്ണാമൂഴി എസ്.ഐ ജിതിൻ വാസ് രജിസ്റ്റർ ചെയ്ത കേസിൽ തുടരന്വേഷണം നടത്തിയത് പെരുവണ്ണാമൂഴി പൊലീസ് ഇൻസ്പെക്ടർ പി. അരുൺ ദാസ്, സി.പി.ഒ ടി.കെ ലിസ്ന എന്നിവരായിരുന്നു. പ്രോസിക്യൂഷൻ 18 സാക്ഷികളെ വിസ്തരിക്കുകയും 26 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ മനോജ് അരൂർ ഹാജരായി.
