കോഴിക്കോട്: സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളിൽ മഴ കനക്കുന്ന സാഹചര്യത്തിൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് നിലവിലുള്ളത്. ഈ ജില്ലകളിൽ മഴയ്ക്ക് പുറമേ മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.
നാളെയും സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ആറ് ജില്ലകളിലാണ് നാളെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെയുള്ള തീരദേശ ന്യൂനമർദപാത്തിയും, തെക്കൻ ജാർഖണ്ഡിനും വടക്കൻ ഒഡീഷയ്ക്കും മുകളിലായുള്ള തീവ്രന്യൂനമർദവുമാണ് നിലവിലെ കനത്ത മഴയ്ക്ക് കാരണം. ഇതിന്റെ പശ്ചാത്തലത്തിൽ ജൂലൈ പത്ത് വരെ കേരളത്തിലും മാഹിയിലും നേരിയതോ ഇടത്തരമോ ആയ മഴ തുടരാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം.
അതേസമയം തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന തിരമാല ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. നാളെ രാത്രി 11.30 വരെ ഈ ജില്ലകളുടെ തീരങ്ങളിൽ 2.9 മുതൽ 3.5 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. അതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിക്കണം. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്നും, ജലാശയങ്ങളിൽ ഇറങ്ങുന്നതും മലയോര മേഖലകളിലേക്കുള്ള വിനോദയാത്രകളും പൂർണ്ണമായി ഒഴിവാക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി ജനങ്ങൾക്ക് നിർദേശം നൽകി. അടിയന്തര സഹായങ്ങൾക്കായി 1077, 1070 എന്നീ ടോൾ ഫ്രീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
