താമരശ്ശേരി: ചുരം രണ്ടാം വളവിന് താഴെ അപകടാവസ്ഥയിലായ കലുങ്ക് പുതുക്കിപ്പണിയുന്ന പ്രവൃത്തികൾക്ക് തുടക്കമായി. റോഡിൽ വലിയ വിള്ളൽ രൂപപ്പെട്ട ഭാഗത്തിന് തൊട്ടുതാഴെയുള്ള കലുങ്കാണ് നവീകരിക്കുന്നത്. നിലവിൽ കലുങ്കിന് സമീപം ഇടതുവശത്തായി സുരക്ഷാഭിത്തി നിർമിക്കുന്ന ജോലികളാണ് പുരോഗമിക്കുന്നത്. ഇതിനുശേഷം കലുങ്കിന്റെ അടിഭാഗത്തെ തകർന്ന കരിങ്കൽക്കെട്ട് പൊളിച്ച് സ്ലാബ് വാർത്ത് റോഡ് പ്രതലം നവീകരിക്കും. അടുത്തയാഴ്ച റോഡ് പൊളിച്ചുള്ള പ്രധാന പ്രവൃത്തികൾ ആരംഭിക്കുമെന്ന് പി.ഡബ്ല്യു.ഡി. എൻ.എച്ച്. വിഭാഗം അറിയിച്ചു.
റോഡ് മുറിച്ചുള്ള നിർമാണപ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ചുരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പ്രവൃത്തി നടക്കുമ്പോൾ വാഹനങ്ങൾക്ക് ഒറ്റവരിയായി മാത്രമേ കടന്നുപോകാൻ സാധിക്കൂ. കലുങ്ക് നവീകരണത്തോടൊപ്പം 6, 7, 8 വളവുകളിലെ നവീകരണ ജോലികളും നടക്കുന്നതിനാൽ നിയന്ത്രണങ്ങൾ കർശനമാക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർ കോഴിക്കോട് കളക്ടർക്ക് കത്തുനൽകിയിട്ടുണ്ട്. നിത്യേന ടൺകണക്കിന് ഭാരവുമായി കടന്നുപോകുന്ന ചരക്കുവാഹനങ്ങൾ ഉൾപ്പെടെയുള്ളവയുടെ സുരക്ഷ മുൻനിർത്തിയാണ് 12 ലക്ഷം രൂപ ചെലവിൽ ഈ അറ്റകുറ്റപ്പണി നടത്തുന്നത്.
രണ്ടുവർഷം മുൻപ് രണ്ടാം വളവിന് താഴെ റോഡിൽ കണ്ട വിള്ളലുകളെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കലുങ്കിന്റെ അടിഭാഗത്തെ തകർച്ച ശ്രദ്ധയിൽപ്പെട്ടത്. നാല് വർഷം മുൻപ് നാല് മീറ്ററോളം ഭാഗം നവീകരിച്ചിരുന്നെങ്കിലും ബാക്കിയുള്ള 11 മീറ്റർ ഭാഗം ഇപ്പോൾ പൂർണ്ണമായും പുതുക്കിപ്പണിയുകയാണ്. കൊണ്ടോട്ടി സ്വദേശി ഷബീർ ആണ് കരാർ ഏറ്റെടുത്തിരിക്കുന്നത്. പി.ഡബ്ല്യു.ഡി. എൻ.എച്ച്. വിഭാഗം അസിസ്റ്റന്റ് എൻജിനീയർ എം. സലീം, ഓവർസിയർ പി.പി. ഹബീബ് എന്നിവരുടെ മേൽനോട്ടത്തിലാണ് നിർമാണം നടക്കുന്നത്.
