തീവണ്ടികൾക്ക് നേരെയുള്ള കല്ലേറ് സുരക്ഷാസമിതി നിരീക്ഷിക്കും. സംസ്ഥാനതല സുരക്ഷാ സമിതി (സ്റ്റേറ്റ് ലെവൽ സെക്യൂരിറ്റി കമ്മിറ്റി ഓഫ് റെയിൽവേസ്-എസ്.എൽ.എസ്.സി.ആർ) രൂപവത്കരിച്ചു. ഡി.ജി.പി അല്ലെങ്കിൽ പോലീസ് കമ്മിഷണർ മേൽനോട്ടം വഹിക്കും. റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ (ബ്ലാക്ക് സ്പോട്ടുകളിൽ) ഇനി പരിശോധന കർശനമാക്കും.
തീവണ്ടി അക്രമങ്ങൾ പതിവായി റിപ്പോർട്ട് ചെയ്യപ്പെട്ട മേഖലകൾ കൂടുതൽ ശ്രദ്ധിക്കാൻ തീവണ്ടി എസ്കോർട്ട് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജനങ്ങളെ ബോധവത്ക്കരിക്കാൻ റെയിൽവേ പാതയോരത്തുള്ള ജനവാസ മേഖലകളിൽ ‘ഓപ്പറേഷൻ സാഥി’ നടത്തും. ആർ.പി.എഫ്, ഗവ.റെയിൽവേ പോലീസ്, ലോക്കൽ പോലീസ് എന്നിവയുടെ നേതൃത്വത്തിൽ കൂട്ടായ അന്വേഷണം നടക്കും.
പാലക്കാട് ഡിവിഷനിൽ ജനുവരി-ജൂലായ് വരെയുള്ള കണക്ക് പ്രകാരം ഈവർഷം ഏഴു മാസത്തിനുള്ളിൽ 13 തീവണ്ടികൾക്ക് കല്ലെറിഞ്ഞ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. മൂന്നു യാത്രക്കാർക്ക് പരിക്കേറ്റു. 10 സംഭവങ്ങളിൽ ജനൽച്ചില്ലുകൾ പൊട്ടി. 13 കേസുകൾ രജിസ്റ്റർ ചെയ്തിൽ എട്ടു കുറ്റവാളികളെ പിടിച്ചു. വന്ദേഭാരത് എക്സപ്രസിന് നേരെ കല്ലെറിഞ്ഞ നാലുകേസിൽ പ്രതികളെ കണ്ടെത്തി.
മാർച്ച് മാസം കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസിന് നേരേയുണ്ടായ കല്ലേറിൽ പുറമേരി എരഞ്ഞോളി താഴെകുനി ഐശ്വര്യാ രാമകൃഷ്ണന്(22) ഗുരുതരമായി പരിക്കേറ്റിരുന്നു. പാലക്കാട്, കണ്ണൂർ, കോഴിക്കോട്, ഷൊർണൂർ, കാസർകോട് പരിധികളിലാണ് കൂടുതൽ കല്ലേറ് ഉണ്ടായത്. 56,271 രൂപയുടെ നഷ്ടം റെയിൽവേക്ക് ഉണ്ടായി.
കല്ലെറിഞ്ഞ് പിടിക്കപ്പെടുമ്പോൾ പ്രതികൾ പോലീസിന് മൊഴി നൽകുന്ന കാരണം കേട്ടാൽ ഞെട്ടും. പുറമേരി എരഞ്ഞോളി സ്വദേശി ഐശ്വര്യാ രാമകൃഷ്ണന്(22) പരിക്കേറ്റ സംഭവത്തിൽ പ്രതി പോലീസിനോട് പറഞ്ഞത് ഐ.പി.എല്ലിൽ ഇഷ്ട ടീം തോറ്റ വിഷമം തീർക്കാനാണ് താൻ വണ്ടിക്കു നേരെ കല്ലെറിഞ്ഞത് എന്നാണ്. മദ്യലഹരിയിൽ സുഹൃത്തുക്കളുമായുണ്ടായ തർക്കത്തെ തുടർന്നാണ് വന്ദേഭാരതിന്റെ ചില്ല് എറിഞ്ഞു പൊട്ടിച്ചതെന്നാണ് കണ്ണൂരിൽ അറസ്റ്റിലായ സി.വി.ലിനീഷ് പറഞ്ഞത്.
അങ്കമാലി പാറക്കടവ് സ്വദേശി സുജിത് പ്രണയനൈരാശ്യം തീർത്തത് നെടുമ്പാശ്ശേരി അകപ്പറമ്പിനടുത്ത് വന്ദേഭാരതിന് കല്ലെറിഞ്ഞായിരുന്നു. കണ്ണൂർ- ഷൊർണുർ പാസഞ്ചറിന് നേരെ കണ്ണൂർ സൗത്ത് സ്റ്റേഷനോട് ചേർന്ന് കല്ലേറു നടത്തിയ വിദ്യാർഥി കുളത്തിൽ കുളിക്കാൻ വന്നപ്പോഴായിരുന്നു എറിഞ്ഞത്. കണ്ണൂർ-തലശ്ശേരി പരിസരങ്ങളിൽ റിപ്പോർട്ട് സംഭവങ്ങൾ അഞ്ചു സംഭവങ്ങളിൽ രണ്ടിലും വിദ്യാർഥികളായിരുന്നു പ്രതികൾ.
സ്ഥിരമായി കല്ലേറുണ്ടാകുന്ന സ്പോട്ടുകൾ രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരം സ്പോട്ടുകളിൽ ചിലയിടത്ത് സ്റ്റാൻഡ് അലോൺ ക്യാമറകൾ സ്ഥാപിട്ടുണ്ട്. പല കല്ലേറ് കേസുകളിലും ഉൾപ്പെട്ടത് കുട്ടികളാണെന്നതാണ് വസ്തുത.
