‘പട നയിച്ചവൻ നാടു നയിക്കും, നിലപാടിന്റെ രാജകുമാരന് അഭിവാദ്യം’; തൊടുപുഴയിൽ വി ഡി സതീശനെ അനുകൂലിച്ച് കൂറ്റൻ ഫ്ലക്സ്

news image
May 2, 2026, 9:49 am GMT+0000 payyolionline.in

ഇടുക്കി: തൊടുപുഴയിൽ വി ഡി സതീശന് വേണ്ടി കൂറ്റൻ ഫ്ലക്സ്. തൊടുപുഴ പട്ടയംകവലയ്ക്ക് സമീപമാണ് ഇന്നലെ രാത്രി ഫ്ലക്സ് പ്രത്യക്ഷപ്പെട്ടത്. ‘പട നയിച്ചവൻ നാടു നയിക്കും’ എന്നാണ് ഫ്ലക്സിലെ എഴുത്ത്. വി ഡി സതീശന്റെ പൂർണ്ണമായ ചിത്രത്തോടൊപ്പം ‘നിലപാടിന്റെ രാജകുമാരന് അഭിവാദ്യം’ എന്നും വാചകമുണ്ട്. ടീം യുഡിഎഫ് തൊടുപുഴ എന്ന പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിട്ടുള്ളത്. തെരഞ്ഞെടുപ്പ് ഫലം വരാൻ രണ്ട് ദിവസം ബാക്കി നിൽക്കുമ്പോഴും കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള പോരും കരുനീക്കങ്ങളും ശക്തമായി തുടരുന്നു. ലീഗിന്റെ പരസ്യപിന്തുണയിൽ സന്തോഷത്തിലാണ് സതീശൻ വിഭാഗം. അതേസമയം ലീഗ് നിലപാട് പരസ്യമാക്കരുതെന്നാണ് കെ സി വേണുഗോപാൽ പക്ഷത്തിന്റെയും രമേശ് ചെന്നിത്തല വിഭാഗത്തിന്റെയും നിലപാട്. കൂടുതൽ ഘടകകക്ഷിളെ ഒപ്പം നിർത്താനുള്ള ശ്രമം മൂന്നുചേരികളും തുടരുകയാണ്.

അതേസമയം, കെ സി വേണുഗോപാൽ പക്ഷത്തിൻറെ നീക്കങ്ങൾ എന്താകുമെന്ന ആകാംക്ഷയിലാണ് ചെന്നിത്തല പക്ഷവും സതീശൻ പക്ഷവും. ഇതിനിടെ കെ സി വേണുഗോപാലിനെ കുറിച്ചുള്ള ഡോക്യൂമെൻററി ഷൂട്ടിംഗ് നിർത്തിവെച്ചു. ഹൈക്കമാൻഡ് നിർദേശപ്രകാരമാണ് ഷൂട്ടിംഗ് നിർത്തിയതെന്നാണ് സൂചന. കെസി പക്ഷത്തിൻറെ പിന്തുണ ചെന്നിത്തല വിഭാഗം പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ, കളമൊഴിഞ്ഞിട്ടില്ലെന്നും ഇപ്പോഴും കളത്തിൽ തന്നെയുണ്ടെന്നുമാണ് കെ സി പക്ഷം പറയാതെ പറയുന്നത്. മുസ്ലീം ലീഗ്, സതീശൻ അനുകൂല നിലപാട് പരസ്യമായി എടുത്തത് ചെന്നിത്തല, കെ സി പക്ഷങ്ങൾക്ക് കനത്ത ക്ഷീണമായിട്ടുണ്ട്. ഇതിൽ കെസി, ആർസി പക്ഷത്തിന് കടുത്ത അമർഷവുമുണ്ട്. വോട്ടെണ്ണൽ തീയതി അടുത്തതോടെ കോൺഗ്രസിനുള്ളിൽ വമ്പൻ നീക്കങ്ങൾ ഉണ്ടാകാനുള്ള സാധ്യതകളാണ് തുറന്ന് വരുന്നത്.

പത്തുവർഷത്തെ ഇടതുപക്ഷ ഭരണത്തിന് തിരിച്ചടി നൽകി കേരളത്തിൽ യുഡിഎഫ് സർക്കാർ വരുമെന്നാണ് മിക്ക എക്‌സിറ്റ് പോൾ ഫലങ്ങളും സൂചിപ്പിക്കുന്നത്. ആക്‌സിസ് മൈ ഇന്ത്യ സർവേ 78-90 സീറ്റുകളാണ് യുഡിഎഫിന് പ്രവചിക്കുന്നതെങ്കിൽ പീപ്പിൾ പൾസ് 75-85 സീറ്റുകൾ പ്രവചിക്കുന്നു. സിഎൻഎൻ വോട്ട് വൈബ് 70-80, പീപ്പിൾ പൾസ് 75-85, ടൈംസ് നൗ ജെവിസി 70-75, ജേർണോ മിറർ 65-80, പീപ്പിൾ ഇൻസൈറ്റ് 66-76, ചാണക്യ സ്ട്രാറ്റജീസ് 72-80, പി മാർക്ക് 71-79 എന്നിങ്ങനെയാണ് മറ്റ് ഏജൻസികൾ യൂഡിഎഫ് ഭരണത്തിന് സാധ്യത കൽപ്പിക്കുന്നത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe