പിണറായി വിജയൻ പ്രതിപക്ഷ നേതാവ്; ബേബിയുടെ നിലപാട് നിർണായകം, പാർട്ടിയിൽ മാറ്റം വേണമെന്ന് കേന്ദ്ര നേതാക്കൾ

news image
May 10, 2026, 2:08 pm GMT+0000 payyolionline.in

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ നിശ്ചയിക്കുന്നതിൽ പൊളിറ്റ് ബ്യൂറോയുടെ കൂടി ഇടപെടൽ ഉണ്ടാകുമെന്ന സൂചന ജനറൽ സെക്രട്ടറി എംഎ ബേബി. വിഷയം പിബി ചർച്ച ചെയ്യുമെന്ന് എംഎ ബേബി പറഞ്ഞു. ഇതിനിടെ പ്രതിപക്ഷ ഉപസ്ഥാനം വേണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുമെന്ന് സിപിഐ ദേശീയ കൗൺസിൽ യോഗത്തിനു ശേഷം സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

പ്രതിപക്ഷ നേതാവ് സ്ഥാനത്ത് പിണറായി വിജയൻ തന്നെ തുടരട്ടെ എന്നാണ് സംസ്ഥാന സെക്രട്ടറിയേറ്റിലെ ഭൂരിപക്ഷ വികാരം. എന്നാൽ ജനറൽ സെക്രട്ടറി എംഎ ബേബിക്കും കേന്ദ്ര നേതൃത്വത്തിനും വ്യത്യസ്ത നിലപാടുണ്ടോ എന്ന ചോദ്യം ഉയരുകയാണ്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പിണറായി പ്രഖ്യാപിക്കുന്നില്ല എന്നാണ് തെരഞ്ഞെടുപ്പിന് മുമ്പ് സിപിഎം ജനറൽ സെക്രട്ടറി പറഞ്ഞിരുന്നത്. പാർട്ടിയിൽ ഒരു മാറ്റം വേണമെന്ന നിലപാട് ചില കേന്ദ്ര നേതാക്കൾക്കുണ്ട്. വിഷയം ചർച്ചയ്ക്കെടുത്താൽ പിണറായി വിജയൻ തൻറെ അഭിപ്രായം പിബിയിൽ പറഞ്ഞേക്കും. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ സംസ്ഥാന നേതൃത്വത്തിൻറെ നിലപാടും അറിയിച്ചേക്കും.

മുഖ്യമന്ത്രി എന്ന നിലയ്ക്കാണ് പിണറായിക്ക് ഇളവു നൽകി കേന്ദ്ര കമ്മിറ്റിയിൽ നിലനിറുത്തിയത്. ഇപ്പോൾ പ്രതിപക്ഷ നേതാവായാൽ അടുത്ത പാർട്ടി കോൺഗ്രസ് വരെയെങ്കിലും പിണറായിക്ക് ആ സ്ഥാനത്ത് തുടരാം. ഇക്കാര്യത്തിലെ ആവർത്തിച്ചുള്ള ചോദ്യത്തിന് പിണറായി ദില്ലിയിൽ മറുപടി നൽകിയില്ല. പിണറായിയെ നേതാവാക്കി കെഎൻ ബാലഗോപാലിനെ ഉപനേതാവാക്കുക എന്ന നിർദ്ദേശമാണ് സിപിഎമ്മിനകത്തുള്ളത്. എന്നാൽ ഉപനേതാവ് സ്ഥാനം സിപിഐ ആവശ്യപ്പെടുന്നത് സിപിഎമ്മിന് പ്രതിസന്ധിയാകുകയാണ്. ദില്ലിയിൽ ചേർന്ന ദേശീയ കൗൺസിൽ യോഗത്തിലെ ചർച്ചകൾക്ക് ശേഷം വിട്ടുവീഴ്ചയില്ലെന്നാണ് സിപിഐ നേതൃത്വം അറിയിച്ചത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe